ന്യൂദല്‍ഹി: കിങ്ഫിഷറിനുളള ഇന്ധന വിതരണം പൊതുമേഖല വിതരണ കമ്പനികള്‍ പുനരാരംഭിച്ചു. ഓരോ ദിവസവും വാങ്ങുന്ന ഇന്ധനത്തിനുള്ള തുക അന്ന് തന്നെ ഒടുക്കണമെന്ന വ്യവസ്ഥയിന്മേലാണ് ഇന്ധന വിതരണം തുടരാന്‍ എച്ച്.പി.സി.എല്‍ തീരുമാനിച്ചത്.
മറ്റ് എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് തുടങ്ങിയവയും കിംഗ്ഫിഷറിന് ഇന്ധന നല്‍കുന്നത് തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. 520 കോടി രൂപയാണ് കിംഗ്ഫിഷര്‍ എച്ച്.പി.സി.എല്ലിന് കുടിശിക വരുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ കിംഗ്ഫിഷറിന് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. എച്ച്.പി.സി.എല്ലിന്റെ ജെറ്റ് വിമാന ഇന്ധനങ്ങളുടെ 47 ശതമാനവും കിംഗ്ഫിഷറാണ് വാങ്ങുന്നത്.
ഇന്ധന വിലയില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നു കമ്പനികള്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്നു വ്യാഴാഴ്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. മുന്‍കൂട്ടി അറിയിക്കാതെയുളള നടപടി യാത്രക്കാര്‍ക്കു തിരിച്ചടിയായി. ഹോളി ആഘോഷങ്ങള്‍ക്കും മറ്റും നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഏറെ വലഞ്ഞത്.
കിങ്ഫിഷര്‍ ടിക്കറ്റ് ബുക്കിങ് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍ര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (ഐഎടിഎ) നിരോധിച്ചിരുന്നു. കൃത്യതയില്ലാത്ത സര്‍വീസുകള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനാലാണു നടപടി. ആദായ നികുതി വകുപ്പ് കിങ്ഫിഷറിന്റെ 19 അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെയാണിത്. 350 കോടി കുടിശിക വരുത്തിയതിനെ തുടര്‍ന്നു എയര്‍ലൈന്‍സ് മാനെജ്മെന്റിന് ആദായനികുതി വകുപ്പു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
ശമ്പള കുടിശിക നല്‍കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൈലറ്റുമാര്‍ കൂട്ട അവധിയെടുത്തിരുന്നു. ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന കമ്പനി ഉടമ വിജയ് മല്യയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അവര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: