പിറവം: മതമുന്നണികളായ ഇടത്-വലത് മുന്നണികള്‍ക്കെതിരെ പിറവത്തെ ഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗം വിധിയെഴുതുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് അഭിപ്രായപ്പെട്ടു.
ബിജെപി പറവം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. കെ.ആര്.രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടി ആരക്കുന്നത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തത്. കേരളം ഇന്ന് തീവ്രവാദികളുടെ വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു. ഇരുമുന്നണികളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. മാറാട്, കാസര്‍കോട് കലാപങ്ങളും മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട് കേസും ഇതിന് ഉദാഹരണങ്ങളാണ്. ഇരുമുന്നണികളും സംഘടിത ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു. തീവ്രവാദക്കേസുകള്‍ ഇരുമുന്നണികളും ഒതുക്കിത്തീര്‍ക്കുന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍പോലും തയ്യാറല്ല. അഴിമതിക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ പരസ്പര ധാരണയിലെത്തുന്നു. ലാവലിന്‍, പാമോലിന്‍ കേസുകള്‍ ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടുള്ള സ്നേഹംകൊണ്ടല്ല യുഡിഎഫിനെ ജയിപ്പിച്ചത്. മറിച്ച് എല്‍ഡിഎഫ് ഭരണത്തോടുള്ള എതിര്‍പ്പുകൊണ്ടാണ്. പിറവത്തെ ജനങ്ങള്‍ ജേക്കബുമാരെ മാറിമാറി പരീക്ഷിച്ച് മടുത്തു. എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗം ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം ബിജെപിക്ക് അനുകൂലമാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്, വി.മുരളീധരന് വ്യക്തമാക്കി.
ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. ജെ.പത്മകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ചന്ദ്രശേഖരന്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, ട്രഷറര്‍ ടി.പി.മുരളീധരന്, നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന്, നിയോജകമണ്ഡലം നേതാക്കളായ ഉണ്ണി വല്ലയില്‍, എം.എസ്.കൃഷ്ണകുമാര്‍, ഷാജി കണ്ണംകോട്ടില്‍, പി.എച്ച്.ശൈലേഷ് കുമാര്‍, കെ.ആര്.രാജേഷ്, എം.ആശിഷ് എന്നിവര്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: