ദില്ലി: ന്യൂദല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തിനു നേരെയുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ദല്ഹിയില്നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സയ്യിദ് മുഹമ്മദ് കാസ്മി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇയാളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 50 വയസ്സുള്ള കാസ്മിക്ക് ഫെബ്രുവരി 13 ന് ആക്രമണം നടത്തിയ വ്യക്തിയുമായി ബന്ധമുണ്ടെന്ന സംശയമാണ് അറസ്റ്റിനു പിന്നില്‍. ഇറാന് മാധ്യമത്തിനു വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വരുന്നതിന്റേയും പോകുന്നതിന്റേയും സമയവും മറ്റുവിവരങ്ങളും ഇയാളാണ് കൈമാറിയതെന്നും സംശയിക്കുന്നു.
പോലീസ് ഇയാളുടെ ദല്‍ഹിയിലുള്ള വസതിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്ത അറിയിച്ചു. ഫെബ്രുവരി 13 ന് ദല്‍ഹിയിലുണ്ടായ ആക്രമണങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: