ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായോ മറ്റു പാര്‍ട്ടികളുമായോ സഖ്യത്തിനില്ലെന്നും എസ്.പി അറിയിച്ചു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടെ നിയമസഭാകക്ഷി യോഗം നാളെ ചേരും. രാവിലെ പതിനൊന്നു മണിക്കാണു യോഗമെന്നു പാര്‍ട്ടി വക്താവ് രാം ഗോപാല്‍ യാദവ് അറിയിച്ചു. മുലായം സിംഗ് യാദവിനെ യോഗം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും.
യു.പിയില്‍ എസ് പി മികച്ച പ്രകടനമാണു കാഴ്ച വച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച അഖിലേഷ് യാദവ് മുഖ്യമന്ത്രിമാകുമെന്ന് ആദ്യം പ്രചാരമുണ്ടായിരുന്നുവെങ്കിലും അഖിലേഷ് തന്നെ അക്കാര്യം തള്ളിക്കളഞ്ഞു. നേതാജി (മുലായം) പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന് ശിവ പാല് യാദവ് അറിയിച്ചു. അഖിലേഷിനായി 2014ലെ തെരഞ്ഞെടുപ്പുണ്ടെന്നും ശിവപാല്‍ യാദവ് പറഞ്ഞു.
ബിഎസ് പി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും പലയിടങ്ങളിലും പാര്‍ട്ടിക്കു നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ദളിത് കേന്ദ്രങ്ങളില്‍ മാത്രമാണു മികച്ച പ്രകടനം കാഴ്ച വച്ചത്. ബി.ജെ.പിയും സംസ്ഥാനത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. എന്നാല്‍ രാഹുല്‍ പ്രഭാവം അനുകൂലമാക്കാന്‍ കോണ്‍ഗ്രസിനായില്ല. ആര്‍എല്‍ഡിയുമായുള്ള സഖ്യമാണു കോണ്‍ഗ്രസിന് അനുകൂലമായത്.
സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ദുര്‍ഭരണമാണ് എസ് പിക്ക് അനുകൂലമായത്. അഞ്ചു വര്‍ഷത്തെ ഭരണത്തിനെതിരെയാണു ജനങ്ങള്‍ വോട്ട് ചെയ്തത്. ജനങ്ങളുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ അഞ്ചു വര്‍ഷം പ്രതിപക്ഷത്തിരുന്ന് എസ് പിക്കു സാധിച്ചു. മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: