തിരുവനന്തപുരം: സ്വകാര്യ ബില്ലിന്റെ കരട് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വി.ടി.ബല്‍റാം എം.എല്‍.എയുടെ നടപടിയില്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബല്‍റാമിന്റെ നടപടി ചട്ടവിരുദ്ധവും അവകാശലംഘനവുമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ബല്‍റാം സഭയിലെ നവാഗത എം.എല്‍.എ ആയതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ജി.കാര്ത്തികേയന് പറഞ്ഞു. അവതരണാനുമതി തേടിയിട്ടില്ലാത്ത കരട് ബില്ലാണു പൊതുജനാഭിപ്രായം തേടാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സാധ്യത പ്രയോജനപ്പെടുത്തി പുറത്തുവിട്ടത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണു ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കരട് ബില്ല്. ഇതിനകം നൂറിലേറെ കമന്റുകള്‍ ഇതിനു കിട്ടുകയും ചെയ്തു.
നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നതാണു കരട് മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദേശം. അതേസമയം സ്പീക്കറുടെ ഓഫിസിന്റെ അനുമതിയോടെയാണ് ബില്‍ പോസ്റ്റ് ചെയ്തതെന്ന് ബല്‍റാം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: