കട്ടപ്പന: കോവില്‍മലയില്‍ പുതിയ രാജാവായി രാമന്‍ രാജമന്നാ(28)നെ തെരഞ്ഞെടുത്തു. ബിഎ ഇക്കണോമിക്സ് ബിരുദധാരിയാണ്. രാവിലെ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ കാണിക്കാരുടെ മൂപ്പന്‍ കെച്ചില മണിയാറനാണ് രാമന്‍ രാജമന്നാനെ രാജാവായി പ്രഖ്യാപിച്ചത്. അരിയാന്‍ രാജമന്നാന്‍ മരിച്ചതിനെത്തുടര്‍ന്നാണ് പുതിയ രാജാവിന്റെ തെരഞ്ഞെടുപ്പ് നടന്നത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊടുവിലാണ് കോവില്‍മലയില്‍ പുതിയ രാജാവിനെ തെരഞ്ഞെടുത്തത്. കുമളി വലിയ വീട്ടില്‍ നായന്റെ മകനാണ് എന്‍. ബിനു എന്ന രാമന്‍ രാജമന്നാന്‍. സമുദായത്തിലെ പ്രമുഖരായ ഒന്‍പത് കാണിമാരും നാല് വാത്തിമാരും നാല് മണ്ണാന്‍മാരും നാല് തവാടുമാരും ചേര്‍ന്നാണ് കുമളി മന്നാക്കുടി സ്വദേശി ബിനുവിനെ പുതിയ രാജാവായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ബിനുവിനെ കാഞ്ചന മണിയാറന്‍ കാണി കിരീടമണിയിച്ച് സമുദായത്തിന്റെ അധികാരം കൈമാറി. തുടര്‍ന്ന് നാമകരണച്ചടങ്ങും നടന്നു. മന്നാന്‍ സമുദായത്തിലെ 17-ാമത്തെ രാജാവായാണ് രാമന്‍ രാജമന്നാനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോവില്‍മല രാജാവ് അരിയാന്‍ രാജമന്നാന്‍ മൂന്നു മാസം മുമ്പ് ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: