പാനൂര്‍: ചൊക്ലി ആണ്ടിപ്പീടികക്ക് സമീപം വീട്ടില്‍ പൂജ നടത്തിയതിന് സിപിഎം കുടുംബത്തിന് നേരെ പാര്‍ട്ടി അക്രമവും ഊരുവിലക്കും. സിപി റോഡ് ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ കുടുംബത്തിന് നേരെയാണ് സിപിഎം ജില്ലാ നേതാവും ഒരു സംഘം പ്രവര്‍ത്തകരും അക്രമവും ഊരുവിലക്കുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലച്ചേരീന്റവിട സജീവന്റെ വീട്ടില്‍ പൂജ നടത്തിയതിനെതിരെയാണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരിയില്‍ നിന്നും എത്തിയ പൂജാരിയെയും സംഘം അടിച്ചോടിച്ചു. സംഭവം ജില്ലാനേതാവും തദ്ദേശീയനുമായ പി.ഹരീന്ദ്രനെ ആക്രമിക്കപ്പെട്ടവര്‍ അറിയിച്ചെങ്കിലും അടുത്ത ദിവസം വീടിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനും സംഘം തകര്‍ക്കുകയായിരുന്നു.
ഒരു കുടുംബത്തെ അകാരണമായി പീഡിപ്പിക്കുന്നതിനെതിരെ സജീവന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സഹോദരനായ സജീഷിനെ ജില്ലാ നേതാവിന്റെ സാന്നിധ്യത്തില്‍ സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ചതോടെ ഇവര്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സജീവന്റെ ഭാര്യയെ സഖാക്കള്‍ കയ്യേറ്റം ചെയ്തതിന് വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പന്ന്യന്നൂര്‍ സഹകരണ ബാങ്ക് ജീവനക്കാരായ സത്യന്, ഷജില്‍, ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവ് പ്രഗീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ വോട്ടിനും നോട്ടിനും വേണ്ടി എതിര്‍ക്കുന്ന സിപിഎം നിലപാടില്‍ പ്രദേശത്തെ സിപിഎം കുടുംബങ്ങള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: