കോഴിക്കോട്ടെ നിര്‍ദ്ദിഷ്ട മോണോറെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനും പഠിക്കാനുമായി എത്തിയതായിരുന്നു ‘മെട്രോമേന്‍’ എന്ന് വിഖ്യാതനായ ഇ. ശ്രീധരന്‍. കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം. നിശ്ചയിച്ച സമയത്തുതന്നെ അദ്ദേഹത്തിന്റെ പഠനപര്യടനം ആരംഭിക്കുന്നു. ചടുലവേഗത്തില്‍, അമാന്തങ്ങള്‍ക്കിടവരുത്താതെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക്. കൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വലിയൊരു സംഘം മാധ്യമപ്രവര്‍ത്തകരും. ശ്രീധരനില്‍നിന്ന് എന്തെങ്കിലും ‘എക്സ്ക്ലൊാസെവ്’ ‘ബ്രേക്കിംഗ്’ കിട്ടാന്‍ ചാനല്‍ പ്രവര്‍ത്തകരുടെ തിരക്കുകൂട്ടല്‍. തിരക്ക് കൂടിയപ്പോള്‍ ശ്രീധരന്‍ പറഞ്ഞു, “ഇപ്പോഴൊന്നും പറയാനില്ല. ഞാനിത് പരിശോധിക്കാന്‍ വന്നതാണ്. അതുകഴിഞ്ഞേ എനിക്കെന്തെങ്കിലും പറയാനാവൂ.” മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കാന്‍ തള്ളിക്കയറുന്ന വര്‍ത്തമാനകാല പതിവുകളില്‍ നിന്നും വ്യത്യസ്തനായി ശ്രീധരന്‍.
പിറ്റേദിവസം: വെസ്തില്‍ ഗസ്തൗസ്, സമയം രാവിലെ 7.30. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ച. കൃത്യനിഷ്ഠ പാലിച്ചുകൊണ്ട് ശ്രീധരന്‍ സമയത്തിനുമുമ്പേ എത്തി. അല്‍പം വൈകി, ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട പലരും എത്തിച്ചേരാന്‍. സമയത്തെ കീഴടക്കാന്‍ കഴിഞ്ഞ ഈ മനുഷ്യന് സമയത്തിന്റെ വിലയറിയാം. അതാണ് ചുഴലിക്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം മൂന്നു മാസമെടുക്കും പുനര്‍നിര്‍മ്മിക്കാന്‍ എന്ന പഠന റിപ്പോര്‍ട്ടിന്റെ ‘ശാസ്ത്രീയതയെ’ വെല്ലുവിളിച്ചുകൊണ്ട് 46 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ശ്രീധരന് കഴിഞ്ഞത്.
പാമ്പന്‍പാലം അനുഭവം ഒരു ആകസ്മിക സംഭവമെന്ന് പറഞ്ഞ് തള്ളാനാവില്ല. തന്റെ വിരല്‍സ്പര്‍ശമേറ്റിടത്തെല്ലാം അത്ഭുതം സൃഷ്ടിക്കാന്‍ ശ്രീധരന് കഴിഞ്ഞു. കല്‍ക്കട്ടയിലെ, -ഇന്ത്യയിലെ ആദ്യമെട്രോ നിര്‍മ്മാണം, കോംഗ്കണ്‍ റെയില്‍പാത നിര്‍മ്മാണം, അവസാനം ഡെല്‍ഹി മെട്രോ… അധികച്ചെലവില്‍, അധികസമയം ലഭിച്ചാലും പൂര്‍ത്തിയാകാത്ത പദ്ധതികളുടെ നഷ്ടക്കണക്കില്‍ ശ്രീധരന്റെ പേരു കാണില്ല; അദ്ദേഹം ഏറ്റടുത്ത പദ്ധതികളുടെയും. ‘പണമാണ് സമയം’ എന്ന് തെളിയിച്ചുകൊണ്ട്, വന്‍കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിലല്ല ഓരോ ചെറുകാര്യങ്ങളിലും കാണിക്കുന്ന സൂക്ഷ്മമായ ശ്രദ്ധയും സമര്‍പ്പണവുമാണ് ഏത് വന്‍ കാര്യത്തേയും അയത്നലളിതമാക്കുന്നതെന്ന് വിശ്വസിക്കുന്നു ശ്രീധരന്‍. അത് അനുനിമിഷം ജീവിതത്തിലൂടെ തെളിയിക്കുന്നു.
എണ്‍പതാമത്തെ വയസ്സിലും ‘റിട്ടയേര്‍ഡ് ബട്ട് നോട്ട് ടയേര്‍ഡ്’ എന്ന് തെളിയിക്കുകയാണ് അദ്ദേഹം. പട്ടാമ്പി കൂറ്റനാടിനടുത്ത കറുകപുത്തൂര്‍ ഗ്രാമത്തില്‍ 1932 ജൂലായ് 12ന് ജനിച്ച ശ്രീധരന്‍ ഔദ്യോഗികജീവിതമാരംഭിച്ചത് കോഴിക്കോട്ടെ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ലക്ചറര്‍ ആയിക്കൊണ്ടാണ്. പിന്നീട് മുംബൈ പോര്‍ട്ട് ട്രസ്റ്റില്‍ അപ്രന്റിസ് ആയി പ്രവര്‍ത്തിച്ച ശ്രീധരന്‍ പിന്നീട് 1954ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിക്ക് ചേരുന്നു. 1990ല്‍ റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ ചെയ്യുംവരെ അദ്ദേഹം ചെയ്തുതീര്‍ത്തത് റെയില്‍വേയുടെ ഇന്നത്തെ അത്ഭുതങ്ങളാണ്.
ജോര്‍ജ് ഫെര്‍ണാണ്ടസാണ് ശ്രീധരന്റെ ‘വിശ്രമജീവിതത്തെ’ രാഷ്‌ട്രത്തിന്റെ മുതല്‍ക്കൂട്ടാക്കി മാറ്റാന്‍ തീരുമാനിച്ചത്. കോംഗ്കണ്‍ റെയില്‍വേ എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ ഒരു ഉരുക്കുമനുഷ്യന്റെ നിശ്ചയദാര്‍ഢ്യം അതിന് പിന്നില്‍ വേണമെന്ന് ഫെര്‍ണാണ്ടസിനറിയാമായിരുന്നു. 93 തുരങ്കങ്ങളും 150 പാലങ്ങളും ഉള്ള 760 കിമീറ്റര്‍ ‘അത്ഭുതം’ സൃഷ്ടിക്കാന്‍ ശ്രീധരന്റെ കഠിനാധ്വാനത്തിന് കഴിഞ്ഞു.
2005ലെ സാഹിബ് സിംഹ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള ദല്‍ഹി ബി.ജെ.പി. സര്‍ക്കാരാണ് ദല്‍ഹി മെട്രോയുടെ എം.ഡിയായി ശ്രീധരനെ അവരോധിക്കുന്നത്. പറഞ്ഞ കാലാവധിക്ക് മുമ്പ്, അനുവദിച്ച തുക മുഴുവനായി ചെലവാക്കാതെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു ഈ മലയാളിക്ക്. അതിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു പാലം തകര്‍ന്ന് 5 പേര്‍ മരിച്ചപ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ശ്രീധരന്‍ രാജിവെക്കുന്നു. എന്നാല്‍ മറ്റൊരിടത്തും കാണാത്ത ജനകീയാവശ്യമാണ് പിന്നീട് ഉയര്‍ന്നുവന്നത്. ‘ശ്രീധരനെ തിരിച്ചു വിളിക്കൂ, മെട്രോയെ രക്ഷിക്കൂ’ എന്നത് ന്യൂദല്‍ഹിയിലെ ജനസ്വരമായിരുന്നു. ഭരണാധികാരികളുടെ നിര്‍ബന്ധവുമായപ്പോള്‍ ശ്രീധരന്‍ രാജി പിന്‍വലിച്ചു. ദല്‍ഹി മെട്രോയിലെ 16 വര്‍ഷത്തെ സേവനത്തിനുശേഷം ഔദ്യോഗികമായി പിരിഞ്ഞ ശ്രീധരന്‍ ഇന്ന് ഡിഎംആര്‍സിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസറാണ്. എവിടെ വിജയമുണ്ടോ അവിടെ സമര്‍പ്പണത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആത്മാര്‍ത്ഥതയുടെയും സ്പര്‍ശമുണ്ടാകുമെന്ന് ശ്രീധരന്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് പുതിയ ദൗത്യവുമായി അദ്ദേഹം കോഴിക്കോട്ടെത്തുന്നത്.
നഗരത്തിലെ ഹോട്ടലില്‍ അദ്ദേഹത്തെ കാണാനെത്തുമ്പോള്‍ തിരക്കിട്ട പരിപാടികള്‍ക്ക്ശേഷം ജന്മനാട്ടിലേക്കുള്ളയാത്രയ്‌ക്കായി അദ്ദേഹം മുറിയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ലഗേജുകളെല്ലാം കാറില്‍ കയറ്റി കഴിഞ്ഞിരുന്നു. എന്നാല്‍ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ അദ്ദേഹത്തിനായില്ല. ഉയരങ്ങളില്‍ വിഹരിക്കുമ്പോഴും ഇതുപോലെ ചിലരെങ്കിലും താഴെ മണ്ണില്‍ തൊട്ടുകൊണ്ട്, അവിടെയുള്ളവരുടെ ഹൃദയത്തില്‍ തൊട്ടുകൊണ്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു… ജന്മഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ നിന്ന്:
? നിരവധി നേട്ടങ്ങള്‍, അതിന് പിന്നില്‍
= ലളിതമാണത്. ചെയ്യുന്ന ജോലിയില്‍ പരിപൂര്‍ണ്ണ ആത്മാര്‍ഥത കാണിക്കുക. അതില്‍ വൈദഗ്ദ്യം നേടുക. അറിയാത്ത കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അത്തരമൊരു താത്പര്യം വിജയത്തിന് വളരെ പ്രധാനമാണ്. സത്യസന്ധമായ സമീപനമാണ് വിജയത്തിന്റെ, നേട്ടങ്ങളുടെ മൂലക്കല്ല്. പ്രവര്‍ത്തനവിജയം ഒരിക്കലും ഒറ്റക്കല്ല. ഏറ്റവും നല്ല ടീമിനെ രൂപപ്പെടുത്തിയെടുക്കുക. സാങ്കേതികജ്ഞാനത്തില്‍, പരസ്പര സഹകരണത്തില്‍ സത്യസന്ധതയില്‍ ആണ് വിജയത്തിന്റെ വേരുകള്‍ കിടക്കുന്നത്. ശരിയായ നേതൃത്വം ഉണ്ടാവുക എന്നതാണ് ആദ്യം വേണ്ടത്.
സ്വയം ഉദാഹരണമായി മാറാന്‍ കഴിയുമോ എങ്കില്‍ വിജയിക്കാം. ജീവിതരീതിയിലും ജോലിയിലും മാതൃകയാവാന്‍ കഴിയണം. നമ്മുടെ കഠിനാധ്വാനവും സമര്‍പ്പണവും മറ്റുള്ളവര്‍ക്ക് നല്‍കുന്ന പ്രേരണ അപാരമായിരിക്കും.
? എണ്‍പതിലും ചെറുപ്പം
= ജീവിതത്തില്‍ സ്വയം അച്ചടക്കം പാലിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ഭക്ഷണകാര്യത്തില്‍ വെജിറ്റേറിയനാണ്. മിതമായ ഭക്ഷണം, ശരിയായ വ്യായാമം, ഇതില്‍ ഞാന്‍ പിഴവു വരുത്താറില്ല. യോഗയും പ്രാണായാമവും എന്റെ ഒഴിവാക്കാത്ത ദിനചര്യകളില്‍പെടും. ശാരീരിക വ്യായാമം ആരോഗ്യത്തിന് സുപ്രധാനമാണ്. അതേപോലെ ഉറക്കം കളഞ്ഞുള്ള ഒരേര്‍പ്പാടിനും എന്നെ കിട്ടില്ല.
6-8 മണിക്കൂര്‍ ഉറങ്ങിയിരിക്കും. അതിന് തടസ്സമാകുന്നതരത്തില്‍ ടി.വി. കാണാനോ സിനിമ കാണാനോ എന്നെ കിട്ടില്ല. അതുകൊണ്ട് ഉണര്‍ന്നിരിക്കുമ്പോള്‍ ഉണര്‍വ്വ് നിലനിര്‍ത്താന്‍ കഴിയുന്നത് ശരിയായ ഉറക്കത്തിലൂടെയാണ്. എന്റെ സഹപ്രവര്‍ത്തകരോടും ഞാനിത് പറയാറുണ്ട്. ആളുകള്‍ക്ക് ആരോഗ്യമുണ്ടാവണം. ശരിയായി ജോലി ചെയ്യാന്‍ കഴിയുന്നത് ശരിയായ ആരോഗ്യം ഉണ്ടായിരിക്കുമ്പോഴാണ്.
? ജീവിതത്തില്‍ ആദ്ധ്യാത്മികമായ ഉള്ളടക്കം
= വളരെ മുമ്പേ വിഷ്ണുസഹസ്രനാമവും ഭഗവദ്ഗീതയും നിത്യവും പാരായണം ചെയ്യുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷം മുമ്പ് ഭാഗവതം സംസ്കൃത രൂപത്തില്‍ത്തന്നെ വായിക്കുന്നു. ഇന്റര്‍മീഡിയറ്റ് വരെ സംസ്കൃതം പഠിച്ചത് ഇപ്പോള്‍ ഏറെ ഗുണം ചെയ്യുന്നു. ആത്മീയഗ്രന്ഥങ്ങള്‍ വായിച്ചതുകൊണ്ടായില്ല. അതിലെ മഹത്വം ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ കഴിയണം. വാക്കുകള്‍ ആചരിക്കുമ്പോഴാണ് അതിന് ജീവന്‍വെക്കുന്നത്, അര്‍ത്ഥമുണ്ടാകുന്നത്.
? ആദ്ധ്യാത്മിക അന്തരീക്ഷം
= വളരെ ചെറുപ്പം മുതലേ ആദ്ധ്യാത്മികതയുടെ, ആത്മീയതയുടെ ഒരു ജീവിതപരിസരം ലഭിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ഒരു ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതചര്യ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭാഗവതവും ഭഗവദ്ഗീതയും എന്നിലേക്ക് കടന്നുവന്ന വഴിയാണത്.
? മലയാളികളോട് പറയാന്‍
= കേരളം ജീവിക്കാന്‍ പറ്റിയ സുന്ദരമായ ഒരിടം-ദൈവങ്ങളുടെ സ്വന്തം നാടാണെന്ന് പറയുന്നത് വെറുതെയല്ല. നല്ല കാലാവസ്ഥ, നല്ല വായു, മേറ്റ്ങ്ങും കിട്ടില്ലിത്. ഞാന്‍ ഏറെ ലോകം കണ്ടവനാണ്. എന്നാല്‍ ഈ സൗഭാഗ്യം കേരളത്തിന്റെ സ്വത്താണ്. നഗരങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നഗരങ്ങള്‍ കഴിഞ്ഞ് കുറച്ചു കിലോമീറ്റര്‍ കഴിഞ്ഞാല്‍ കേരളം ഇപ്പോഴും ഗ്രാമമാണ്. ആളുകള്‍ ബുദ്ധിമാന്മാര്‍ അധ്വാനശീലര്‍. പുറത്ത് പോയാല്‍ കഠിനാദ്ധ്വാനം ചെയ്യുന്നവര്‍. എന്നാല്‍ കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തില്‍ ആര്‍ക്കും താത്പര്യമില്ല. വിചാരഗതിയിലെ വിപ്ലവമാണ് കേരളീയരില്‍ നിന്ന് ഉണ്ടാവേണ്ടത്. സ്വാര്‍ത്ഥതയുടെ നാലതിരുകളില്‍ നിന്ന്, സമൂഹവികാസത്തിന്റെ പുതിയ ആകാശങ്ങളിലേക്കുള്ള മനഃപരിവര്‍ത്തനം സാധ്യമാക്കാന്‍ മലയാളികള്‍ക്കു കഴിഞ്ഞാല്‍ പുരോഗതിയില്‍ കേരളത്തെ മറികടക്കാന്‍ ആര്‍ക്കുമാവില്ല.
















