ആലപ്പുഴ: കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ചു കാണാതായ മത്സ്യതൊഴിലാളികളെ ഇന്നലേയും കണ്ടെത്താനായില്ല. നീണ്ടകര കോവില്‍ത്തോട്ടം കല്ലിശേരി വീട്ടില്‍ ക്ലീറ്റസ് (37), പള്ളിത്തോട്ടം തോപ്പില്‍ ഡോണ്‍ബോസ്കോ നഗറില്‍ ബര്‍ണാഡ് (32), സന്തോഷ് (28) എന്നിവര്‍ക്കുവേണ്ടിയാണ് തെരച്ചില്‍ നടത്തുന്നത്.
നാവിക സേനയുടെയും തീരദേശസേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. അപകടം നടന്ന ചേര്‍ത്തല മനക്കോടത്ത് കടലിലാണ് തിരച്ചില്‍ നടക്കുന്നത്. സ്കാനര്‍ അടക്കമുള്ള ആധുനിക ഉപകരണങ്ങളുമായാണ് നേവിയും തീരദേശ സേനയും തിരച്ചില്‍ നടത്തുന്നത്. ഇടിയുടെ ആഘാതത്തില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടില്ല.
ഇന്നലെ ഒരു കപ്പല്‍ കൂടി നാവികസേന തിരച്ചിലിനായി എത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക ഉപകരണം ഘടിപ്പിച്ച കപ്പലാണ് ഇന്നലെ സംഘത്തോടൊപ്പം ചേര്‍ന്നത്. സൈഡ് ക്യാന്‍ സോണ്‍ എന്ന ഉപകരണം കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. കടലില്‍ താഴ്ന്ന അവശിഷ്ണ്ഗ്ങ്ങള് ഈ ഉപകരണം വഴി കണ്ടെത്താനാണ് ശ്രമം. ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും തീരദേശസേനയുടെ മൂന്നു കപ്പലുകളും ഒരു ഹെലിക്കോപ്റ്ററുകളുമാണ് തിരച്ചില്‍ നടത്തുന്നത്. ഒരു കപ്പലില്‍ 30പേര് അടങ്ങുന്ന ഉദ്യോഗസ്ഥരാണുള്ളത്.
വ്യാഴാഴ്ച പുലര്‍ച്ചെ 12.50ന് കൊല്ലം നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഡോണ്‍-1 ബോട്ടില്‍ കപ്പല്‍ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് മത്സ്യതൊഴിലാളികള്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയുമായിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആലപ്പുഴ വടക്ക് മനക്കോടം ലൈറ്റ് ഹൗസിനു പടിഞ്ഞാറായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ ബോട്ട് തീരത്തുനിന്നും 9.44 ഡിഗ്രി വടക്കും 75.59 ഡിഗ്രി കിഴക്കുമായിരുന്നു. കപ്പല്‍ച്ചാലില്‍ നിന്നും തെറ്റി വന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ടു കുറ്റക്കാര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, ജലാശയങ്ങളില്‍ അമിത വേഗതയിലും അശ്രദ്ധയിലും സര്‍വീസ് നടത്തിയതിനും അമ്പലപ്പുഴ പോലീസ് കേസെടുത്തു. ആലപ്പുഴ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അപകടത്തില്‍ പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൈക്കിള്‍, ജോസഫ് എന്നിവരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അമ്പലപ്പുഴ സിഐ: പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെയാണ് മൊഴിയെടുത്തത്. കൂടാതെ അപകട സമയത്ത് മറ്റ് ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികള്‍, കാണാതായ തൊഴിലാളികളുടെ ബന്ധുക്കള്‍ തുടങ്ങി 30ഓളം പേരില്‍നിന്ന് സിഐ മൊഴിയെടുത്തു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് സിഐ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന മൈക്കിള്‍, ജോസഫ് എന്നിവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഇതേസമയം ചേര്‍ത്തല തീരത്ത് മത്സ്യബന്ധന ബോട്ട് ഇടിച്ച് തകര്‍ത്തത് മുംബൈയിലെ ടൊലാനി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി. പ്രഭുദയ എന്ന ചരക്കുകപ്പലാണെന്ന് ഒരു മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിനായി കപ്പല്‍ തമിഴ്നാട് പുറംകടലില്‍ തടഞ്ഞിരിക്കുകയാണ്. കൊച്ചി തീരത്തേക്ക് കൊണ്ടുവരാന്‍ ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്ന് ഉച്ചയോടെ കപ്പല്‍ കൊച്ചിയിലെത്തിക്കുമെന്നും പറയുന്നു. ഗോവയില്‍നിന്നും സിംഗപ്പൂരിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
കപ്പലില്‍ ഇരുമ്പയിരാണ് കയറ്റിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: