കൊല്ലം: തോക്കുകളുടെ ശാസ്ത്രീയപരിശോധനാ വേളയില്‍ പ്രതിനിധികളെ അനുവദിക്കണമെന്ന അപേക്ഷയിന്മേല് കോടതി ഉപാധികളോടെ അനുമതി നല്കി. പരിശോധനാവേളയില്‍ പ്രതിനിധികളെ അനുവദിക്കാനാകില്ലെങ്കിലും സീല്‍ ചെയ്ത പെട്ടിയില്‍നിന്ന് ആയുധങ്ങള്‍ പുറത്തെടുക്കുമ്പോഴും ടെസ്റ്റ് ഫയറിംഗ് നടത്തുമ്പോഴും സന്നിഹിതരാകാനുള്ള അനുമതിയാണ് കൊല്ലം സിജെഎം കോടതി നല്‍കിയത്.
ഇറ്റാലിയന്‍ കപ്പലായ ‘എന്റിക്ക ലെക്സി’യില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ച തോക്കുകളുടെ ശാസ്ത്രീയ പരിശോധന തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടക്കുമ്പോള്‍ തങ്ങളുടെ പ്രതിനിധികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് അഭിക്ഷിത് സിംഗ്, ഹൈക്കോടതി അഭിഭാഷകന് അഭിലാഷ്കുമാര്‍ എന്നിവര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ചാര്‍ജുള്ള പി.വി. അനീഷ്കുമാര്‍ മുന്‍പാകെ അപേക്ഷ നല്‍കിയത്. പരിശോധനാ വേളയില്‍ പ്രതികളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നായിരുന്നു ആദ്യം അപേക്ഷിച്ചതെങ്കിലും പ്രതികളുടെ സാന്നിദ്ധ്യത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്ന് കോടതി നിരീക്ഷിച്ചതോടെ ഇറ്റാലിയന്‍ സര്‍ക്കാരിനെക്കൂടി കക്ഷിചേര്‍ത്തുകൊണ്ട് പുതിയ അപേക്ഷ നല്‍കുകയായിരുന്നു.
അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്നും കോടതിയോട് പ്രതിഭാഗം അപേക്ഷിച്ചു. ആയുധങ്ങള്‍ പട്ടാളക്കാരുടേതല്ല, സര്‍ക്കാരിന്റേതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിന് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ജുള ഇട്ടി കോടതിയില്‍ ബോധിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഫോറന്‍സിക് ലാബില്‍ ആയുധങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധികളെ അനുവദിക്കാനാവില്ല. എന്നാല്‍ ആയുധങ്ങള്‍ ‘ഡീ-സീല്‍’ ചെയ്യുമ്പോഴും ടെസ്റ്റ് ഫയറിംഗ് നടത്തുമ്പോഴും ഇറ്റാലിയന്‍ പ്രതിനിധികളെ അനുവദിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം.
ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിക്കണോ എന്നതുസംബന്ധിച്ച ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ഇന്നലെ പരിശോധന നടന്നില്ല. ഇന്നലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ഇറ്റാലിയന്‍ സംഘവും ലാബിലെത്തിയിരുന്നു. തങ്ങളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കേണ്ടതെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സംസ്ഥാനപൊലീസ് ഇക്കാര്യം അംഗീകരിച്ചില്ല. ഇതേതുടര്‍ന്നാണ് പരിശോധന മുടങ്ങിയത്.
ഇതുമായിബന്ധപ്പെട്ട് ഇറ്റാലിയന്‍ ഉദ്യോഗസ്ഥസംഘത്തിന്റെ ഹര്‍ജി ഇന്നലെ കൊല്ലം കോടതി പരിഗണിക്കാനിരിക്കെയാണ് അവര്‍ ലാബിലെത്തിയത്. ഇതേത്തുടര്‍ന്ന് കോടതിവിധി വരുന്നതുവരെ പരിശോധന നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യന്‍ ക്രിമിനല്‍ നിയമം അനുസരിച്ച് ഇറ്റലിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ കോടതിയും അന്വേഷണവും നിഷ്പക്ഷമായിരിക്കുമെന്നും വിലയിരുത്തി കോടതി ഇറ്റലിയുടെ അപേക്ഷ നിരാകരിക്കുകയായിരുന്നു. എന്നാല്‍ വെടിവെയ്പ് പരിശോധന നടത്തുമ്പോഴും പെട്ടികള്‍ തുറക്കുമ്പോഴും സാന്നിധ്യം ആകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന് വീണ്ടും ആശയക്കുഴപ്പം തുടര്‍ന്നു. പൊലീസിന്റെ നടപടികളുമായി ഇറ്റലിയെ സഹകരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഫൊറന്‍സിക് പരിശോധനയില്‍ പങ്കാളികളാക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. സംസ്ഥാനത്തിന് സ്വന്തമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ മറ്റൊരുരാജ്യവുമായി പങ്കുവയ്ക്കപ്പെടാന്‍ കേരളപൊലീസ് ആഗ്രഹിക്കുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പരിശോധനയുമായി ബന്ധപ്പെട്ട് ഇന്നു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
കപ്പലില്‍ നിന്നും കണ്ടെടുത്ത ഏഴ് തോക്കുകളും തിരകളുമാണ് പ്രധാനമായും ഫോറന്‍സിക്ക് പരിശോധനക്ക് വിധേയമാക്കേണ്ടത്. അതിന് ശേഷം മാത്രമേ ഏതുതോക്കില് നിന്നുമാണ് വെടിയുതിര്‍ത്തതെന്നും നാവികരില്‍ ആരാണ് വെടിവെച്ചതെന്നും വ്യക്തമാവുകയുള്ളു. അതുകൊണ്ട് തന്നെ ഇവയുടെ ഫോറന്‍സിക് പരിശോധന അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: