ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നല്കിയ ഹര്‍ജി കോടതി തള്ളി. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ 31-ാം പ്രതിയാണ് മദനി.
ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തതെന്നും സാക്ഷി മൊഴി മാത്രമാണ് അടിസ്ഥാനമാക്കിയതെന്നും ചൂണ്ടിക്കാട്ടി മദനി നല്കിയ വിടുതല്‍ ഹര്‍ജിയാണ് ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രോപൊളിറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന നടപടി നാളെ നടക്കുമെന്നും കോടതി അറിയിച്ചു. സ്ഫോടനക്കേസില്‍ മദനി വിചാരണ നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് അറസ്റ്റിലായ മദനിയെ കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കയാണ്. ജാമ്യം തേടി നേരത്തെ മദനി നല്കിയ ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. കോയമ്പത്തൂരില്‍വെച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ ലക്ഷ്യമിട്ട് ബോംബ്സ്ഫോടന പരമ്പര നടത്തിയ കേസിലും മദനി പ്രതിയായിരുന്നു. പിന്നീട് കുറ്റവിമുക്തനായി പുറത്തിറങ്ങിയിന് പിന്നാലെയാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായത്. മദനിയെ കൂടാതെ മറ്റ് ഒന്‍പത് പ്രതികളും നല്കിയ വിടുതല്‍ ഹര്‍ജികളില്‍ കഴിഞ്ഞ ഏതാനും ദിവസമായി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വാദം കേള്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: