ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഹജ് സൗഹൃദസംഘത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹജ് സബ്സിഡി അടക്കമുള്ള കാര്യങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനകമുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഹജ് കമ്മിറ്റികളും ക്വാട്ടയും എങ്ങനെയാണ് തീരുമാനിക്കുന്നത്, ഓരോ ക്വാട്ടയിലേക്കുമുള്ളവരെ എങ്ങനെ തെരഞ്ഞെടുക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കണം. പ്രധാനമന്ത്രി സൗഹൃദസംഘത്തെ അയയ്ക്കുന്ന രീതി എന്നാണ് തുടങ്ങിയത്, തുടക്കത്തില്‍ എത്രപേരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കണം. സൗഹൃദ സംഘം വഴി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആരൊക്കെയാണ് ഹജിന് പോയിട്ടുള്ളതെന്നും വ്യക്തമാക്കണം.
ഹജ് സബ്സിഡിക്കുള്ള നയം എന്താണ്, ഇത് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണ് തുടങ്ങിയ കാര്യങ്ങളും അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ വിശദീകരണം കിട്ടിയ ശേഷം ഇതെല്ലാം നിയമവിധേയമാണോ അല്ലയോ എന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കും.
മാര്‍ച്ച് രണ്ടാം വാരമേ സൗദി സര്‍ക്കാരുമായി കരാര്‍ ഒപ്പിടുകയുള്ളൂവെന്നതിനാല് പുതിയ ഹജ്ജ് നയം സംബന്ധിച്ച് അതിന് ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി ഏപ്രില്‍ പതിനാറ് വരെ സര്‍ക്കാരിന് കോടതി സമയം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: