തൃശൂര്‍: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ എഫ്.ഐ.ആറില്‍ യാതൊരു അപാകതയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്ന ഇറ്റലിയുടെ വാദം തെറ്റാണെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് എഫ്.ഐ.ആര് തയാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എഫ്.ഐ.ആറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശരിയായി ധരിക്കാത്തവരാണ് ഇത്തരം പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത്. സാധാരണ രീതിയില്‍ ആദ്യം വന്നു പറയുന്ന ആള് നല്കുന്ന വിവരങ്ങള്‍ ചേര്‍ത്താണ് എഫ്.ഐ.ആര് തയാറാക്കുന്നത്.
ഇക്കാര്യത്തില്‍ ആദ്യം വിവരം തന്നതു വെടിയേറ്റ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ്. അവര്‍ തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ എഫ്.ഐ.ആര് ശരിയാണ്. പോലീസ് നടപടികള്‍ കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
പിറവത്ത് ജയിച്ചാല്‍ അനൂപ് ജേക്കബിന് ടി.എം.ജേക്കബിന്റെ അതേ വകുപ്പു നല്‍കുമെന്ന ആര്യാടന് മുഹമ്മദിന്റെ പ്രസ്താവന മുന്നണിയുടെ പൊതു സാഹചര്യം കണക്കിലെടുത്ത് നടത്തിയതാകാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: