കൊച്ചി: നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റും കേസിലെ പ്രതികളായ രണ്ടു നാവികരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
നീണ്ടകര പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച ഹര്ജിയിന്മേല് വാദം കേള്‍ക്കും. അതിന് മുമ്പായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കക്ഷിചേരാനായി മത്സ്യത്തൊഴിലാളി ഐക്യവേദിയും കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറയും സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു. ജസ്റ്റിസ് വി.എസ്. ഗോപിനാഥനാണു കേസില്‍ വാദം കേള്‍ക്കുന്നത്.
എഫ്.ഐ.ആര് പ്രകാരം 32 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് വെടിവയ്പ് നടന്നതെന്നും ഇത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നുമാണ് ഇറ്റാലിയന്‍ കോണ്‍സുലേറ്റിന്റെ വാദം. അതിനാല്‍ ഇന്ത്യന്‍ നിയമം ബാധകമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കാരണത്താല്‍ എഫ്ഐആര്‍ റദ്ദാക്കണം. ഔദ്യോഗിക ചുമതലയുടെ ഭാഗമായാണു നാവികര്‍ വെടിയുതിര്‍ത്തതെന്നും ഇവരുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഇരുസര്‍ക്കാരുകളും ഇതിനെതിരേ എതിര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണവുമായി എന്തുകൊണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്കു സഹകരിച്ചുകൂടെന്നു ഹൈക്കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: