കണ്ണൂര്‍: അക്രമസംഭവങ്ങള്‍ അരങ്ങേറിയ തളിപ്പറമ്പ് മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് കലക്ടറേറ്റില്‍ ചേര്‍ന്ന സര്വ്വകക്ഷിസമാധാനയോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അടുത്ത ദിവസങ്ങളില്‍ നടന്ന കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങളെ യോഗം അപലപിച്ചു. തളിപ്പറമ്പ് മേഖലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അക്രമങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണം പോലീസിന്റെ നടപടികളാണെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ മാറിമാറി ഭരിച്ച കാലഘട്ടങ്ങളില്‍ പോലീസ് ലീഗിന്റെയും സിപിമ്മിന്റെയും ആജ്ഞാനുവര്‍ത്തികളായി മാറുകയും അക്രമം നടക്കുമ്പോള്‍ നിഷ്ക്രിയരായി നോക്കിനില്‍ക്കുകയും ചെയ്യുന്നതാണ് മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘപരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങളെ വര്‍ഗ്ഗീയവത്കരിക്കാനുള്ള സിപിഎമ്മിന്റെയും ലീഗിന്റെയും ശ്രമങ്ങളാണ് നിരപരാധികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നടന്ന അക്രമങ്ങള്‍ കാണിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതേ സമയം നിയമം നിയമത്തിന്റെ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്നും അതേ രീതിയില്‍ത്തന്നെ മുന്നോട്ട് പോകുമെന്നും എസ്.പിയുടെ ചാര്‍ജ്ജുള്ള രാഹുല്‍ ആര്.നായര്‍ യോഗത്തെ അറിയിച്ചു.
തളിപ്പറമ്പ്, പട്ടുവം, അരിയില്‍ പ്രദേശങ്ങളില്‍ പ്രാദേശികതലത്തില്‍ ഇന്ന് മുതല്‍ സമാധാന യോഗങ്ങള്‍ ചേരും. ജില്ലയില്‍ അടുത്തദിവസം തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരാനും ധാരണയായി.
അക്രമ സംഭവങ്ങളുടെ തുടക്കവും നിലവിലുള്ള അവസ്ഥയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വിപുലമായ ചര്‍ച്ചയും നടന്നു.
ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍.ടി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എം.ഷാജി, ജെയിംസ് മാത്യു, സി.കൃഷ്ണന്, ടി.വി.രാജേഷ് എന്നിവരും എസ്.പി രാഹുല്‍ ആര്.നായര്‍, സബ് കലക്ടര്‍ കേശവേന്ദ്രകുമാര്‍, അസി.കലക്ടര്‍ എന്‍.എം. വീണ, തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ റംലാ പക്കര്‍, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്യാമള, പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് സി.ലത, മട്ടന്നൂര്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ഷാജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ.പി. ഗംഗാധരന് (ബിജെപി), കെ. സജീവന് (ആര്‍എസ്എസ്), പി.ജയരാജന്, എം.വി.ജയരാജന്, കെ.പി.സഹദേവന്, എം.സുരേന്ദ്രന് (സിപിഐഎം), വി.കെ.അബ്ദുല്‍ഖാദര്‍ മൗലവി, വിപി വമ്പന്‍, ബിപിഫാറൂഖ് (മുസ്ലീംലീഗ്), പി.കെ.വിജയരാഘവന്, മാര്‍ട്ടിന്‍ജോര്‍ജ്ജ്, സത്യന്വണ്ടിച്ചാല് (കോണ്‍.ഐ), കെ.വി.കോരന് (സോ.ജനത), അഡ്വ.എ.ജെ.ജോസഫ്(കേ.കോണ്‍-എം), ഇല്ലിക്കല്‍ അഗസ്തി (ആര്.എസ്പി), വത്സന് അത്തിക്കല്‍, മാത്തുക്കുട്ടി ജോണ്‍ (കേ.കോ.ജേക്കബ്), സി.രവീന്ദ്രന്, സിപി.മുരളി (സിപിഐ), കെ.പി.രമേശന് (ആര്‍എസ്പി-ബി), പുഴക്കല്‍ വാസുദേവന്‍, ഹമീദ് ഇരിണാവ് (എന്‍.സിപി), വി.രാജേഷ് പ്രേം (ജനതാദള്‍ എസ്), അഷ്റഫ് പുറവൂര് (ഐഎന്‍എല്‍), ജോസഫ് കോക്കാട് (കേ.കോ.ബി), സി.എ. അജീര്‍, സികെ. നാരായണന് (സിഎംപി), ഇപിആര്‍.വേശാല, എ.ജനാര്ദ്ദനന് (കോണ്‍-എസ്), വര്‍ക്കിവട്ടപ്പാറ (കേ.കോ. ലയനവിരുദ്ധം), ബാബുരാജ് ഉളിക്കല്‍ (കേ.കോ) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: