പാലക്കാട്: ട്രെയിനില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പറഞ്ഞു. വനിതായാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി റെയില്‍വേ പോലീസിന്റെ പ്രത്യേക സേനയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ പോലീസിനെയായിരിക്കും സുരക്ഷയ്ക്കായി നിയോഗിക്കുക. സംസ്ഥാന പോലീസിന്റെ സഹകരണത്തോടെയായിരിക്കും ഇതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യയോടെയുള്ള കോച്ച് ഫാക്ടറി ആണു കഞ്ചിക്കോട്ട് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറിക്കു പുറമെ നിരവധി പദ്ധതികള്‍ കഞ്ചിക്കോട്ടു കൊണ്ടു വരുമെന്നും മന്ത്രി അറിയിച്ചു.
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ പ്രത്യേക പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടന ചടങ്ങില്‍ ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണ്. പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയെ ക്ഷണിച്ചപോലെ തന്നെയാണു പ്രതിപക്ഷ നേതാവിനെയും റെയില്‍വേ ക്ഷണിച്ചത്. തെറ്റിദ്ധാരണ മൂലമാണ് വി.എസ് ചടങ്ങിനു വരാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ, മന്ത്രി ആര്യാടന് മുഹമ്മദ്, എം.പി. മാരായ എം.ബി. രാജേഷ്, കെ.ഇ. ഇസ്മയില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ഫാക്ടറിയാണ് കഞ്ചിക്കോട് സ്ഥാപിക്കുന്നത്. 550 കോടിയാണ് മുതല്‍മുടക്ക്. ആഗോള ടെണ്ടര്‍വഴി വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കോച്ചുകള്‍ നിര്‍മിക്കുക.
പുതുശ്ശേരി വെസ്റ്റ്വില്ലേജില്‍ സംസ്ഥാനം ഏറ്റെടുത്തുനല്‍കിയ 239ഏക്കര്സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: