നീലേശ്വരം: കാസര്‍കോട് മടിക്കൈയില്‍ വീട്ടു ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. മടിക്കൈ കൂലാംതോടിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ (25) യാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കുത്തേറ്റ ജിഷ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പത്ത് മണിയോടെയാണ് മരണമടഞ്ഞത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മദനനാണ് ജിഷയെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. രാജേന്ദ്രന്റെ പിതാവ് രോഗിയായ കണ്ണന്‍നായരെ പരിചരിക്കാനായി ആറു മാസം മുമ്പാണ് മദനന് വീട്ടിലെത്തിയത്. വൈദ്യുതി വിച്ഛേദിച്ച ശേഷം മദനന് കഠാരയെടുത്ത് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
സംഭവസമയം ജിഷയും സഹോദരന്റെ ഭാര്യ ലേഖയും കണ്ണന്‍നായരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം വീടുവിട്ട മദനന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ രാത്രി ബങ്കളം മൊബെയില്‍ ടവറിന്റെ പരിധിയില്‍ മദനന് ഉള്ളതായി സൂചന ലഭിച്ചിരുന്നു. പിന്നീട്, യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ജിഷയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവ് രാജേന്ദ്രന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നര്‍ക്കിലക്കാട്ടെ കുഞ്ഞിക്കൃഷ്ണന്- ശോഭ ദമ്പതികളുടെ മകളാണ് ജിഷ. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: