ആലപ്പുഴ: ബോട്ട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിരോധിച്ച അപ്പര്‍ഡെക്ക് യാത്രയുമായി ജലഗതാഗത വകുപ്പ്. ബോട്ടുകളിലെ അപ്പര്ഡെക്കുകളിലെ യാത്ര നേരത്തെ തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് നിയമം കര്‍ക്കശമായി നടപ്പിലാക്കുകയായിരുന്നു.
അപ്പര്‍ഡെക്കില്‍ വിനോദ സഞ്ചാരികളുമായി പോയ നിരവധി സ്വകാര്യ ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം പാലിച്ച് മാതൃകയാകേണ്ട ജലഗതാഗത വകുപ്പ് തന്നെ നിയമം പരസ്യമായി ലംഘിക്കുന്നത്.
യാത്രാ ബോട്ടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് അപ്പര്‍ഡെക്കില്‍ യാത്രാസൗകര്യം ഒരുക്കിയാണ് ജലഗതാഗത വകുപ്പ് നിയമത്തെ വെല്ലുവെളിക്കുന്നത്. ഹൗസ്ബോട്ടുകളിലടക്കം അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജലഗതാഗത വകുപ്പ് വിനോദസഞ്ചാരികളുമായി നിയമവിരുദ്ധ ജലയാത്ര നടത്തുന്നത്.
‘സീ കുട്ടനാട്’ എന്ന പേരില്‍ ആഡംബര ബോട്ടാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും സാധാരണ യാത്രക്കാര്‍ക്കും ഇതില്‍ യാത്ര ചെയ്യാം. അപ്പര്‍ഡെക്കില്‍ യാത്ര വിനോദസഞ്ചാരികള്‍ക്ക് മാത്രമാണ്. 48 ലക്ഷം ചിലവഴിച്ച് നിര്‍മിച്ച ബോട്ടില്‍ ആകെ 90 സീറ്റുകളാണുള്ളത്. ഇതില്‍ 30 സീറ്റ് അപ്പ്ര്ഡെക്കിലാണ്. സാധാരണ യാത്രാബോട്ടിന് മുകളില്‍ കമ്പിവേലിയുടെ മറ കെട്ടി ഷീറ്റുമേഞ്ഞാണ് അപ്പര്‍ഡെക്കില്‍ യാത്രാസൗകര്യമൊരുക്കിയിട്ടുള്ളത്.
സ്വകാര്യ ബോട്ടുകളില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, ജലഗതാഗത വകുപ്പിന് അനുമതി നല്‍കിയത് വിരോധാഭാസമാണ്. ആലപ്പുഴ മുതല്‍ കൈനകരി വരെ കുട്ടനാടന്‍ കായല്‍ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുവാനാണ് ‘സീ കുട്ടനാട്’ ബോട്ടില്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. അപ്പര്‍ഡെക്കില്‍ 25 രൂപയും താഴെ 10 രൂപയുമാണ് യാത്രാചാര്‍ജ്.
സാധാരണ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 5 രൂപയാണ്. രാവിലെ 10.45 മുതല്‍ രാത്രി 8.45 വരെ പതിമൂന്ന് സര്‍വീസ് നടത്താനാണ് തീരുമാനം. സര്‍ക്കുലേറ്റഡ് സര്‍വീസിനായി രണ്ട് ബോട്ടുകളുണ്ടാകും. ഈമാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: