തിരുവനന്തപുരം: ഒരുലക്ഷം പേര്‍ക്ക് 200 പോലീസുകാരെന്ന നിലയിലേക്ക് സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പോലീസ് ആക്ട് 2011 നിലവില്‍ വന്നശേഷം സംഘടിപ്പിച്ച സംസ്ഥാന സുരക്ഷാ മിഷന്റെ ആദ്യയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ലക്ഷം പേര്‍ക്ക് 138 പോലീസുകാര്‍ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സേനയിലെ അംഗബലം വര്‍ധിപ്പിക്കുന്നതോടെ എണ്ണം 54,000 ല്‍ നിന്നും 68,000 ആയി വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ കുറ്റാന്വേഷണത്തിന്റെയും ക്രമസമാധാന പരിപാലനത്തിന്റെയും ചുമതലകള്‍ വേര്‍തിരിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും. എത്ര സ്റ്റേഷനുകളില്‍ പദ്ധതി ആദ്യം നടപ്പാക്കണമെന്ന കാര്യം തീരുമാനിക്കുന്നതിന് ഡിജിപിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയമങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നും നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അമിത വേഗം, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയവയുടെ പരിശോധനയ്ക്ക് പോലീസിനാവശ്യമായ അത്യന്താധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി.
ഇരുചക്രവാഹനങ്ങള്‍ വഴിയുണ്ടാവുന്ന അപകടങ്ങളുടെ വര്‍ധന കണക്കിലെടുത്ത് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അതിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും മാധ്യമങ്ങളുടെയും പരിപൂര്‍ണ സഹകരണം ആവശ്യമാണ്. അതിനായി സര്‍വ്വകക്ഷിയോഗവും മാധ്യമങ്ങളുടെ യോഗവും ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനകീയ സഹകരണത്തോടെ പോലീസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 100 സ്റ്റേഷനുകളില്‍ കൂടി ജനമൈത്രി പോലീസ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതുപോലെതന്നെ സ്റ്റുഡന്റ് പോലീസ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും.
നിലവില്‍ 148 സ്കൂളുകളിലാണ് സംവിധാനമുള്ളത്. 100 സ്കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. സ്റ്റുഡന്റ് പോലീസ് സേനാംഗങ്ങള്‍ക്ക് പോലീസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെയ്റ്റേജ് നല്കുന്ന കാര്യം പരിഗണിക്കും. മികച്ച സ്റ്റുഡന്റ് പോലീസിന് പ്രത്യേക അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വേയുടെ സഹകരണത്തോടെ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തും. ഇതിനായി 128 പാസുകള്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാസ് ലഭിച്ചില്ലെങ്കില്‍ ടിക്കേറ്റ്ടുത്തിട്ടായാലും സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ പോലീസ് സാന്നിദ്ധ്യം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ കൂട്ടത്തിലും സ്ത്രീകളുടെയും കുട്ടികളുടെയും ഭാഗത്തുനിന്ന് പരാതി ലഭിച്ചാല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഡ്യൂട്ടി സ്റ്റാന്‍ഡേര്‍ഡ് നിര്‍ണയിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മൂന്നംഗ വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനുള്ള പാനല്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുന്‍ ഡിജിപി ഹോര്‍മിസ് തരകന്റെ സേവനം വിനിയോഗിക്കും.
കുറ്റാന്വേഷണങ്ങള്‍ക്കായി പോലീസില്‍ ആധുനിക പരിശീലനം ലഭ്യമാക്കി പ്രത്യേക വിഭാഗം രൂപീകരിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, സംസ്ഥാന പോലീസ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ ഡിജിപി ഹോര്‍മിസ് തരകന്, അഡ്വ.എം.പി.ഗോവിന്ദന് നായര്‍, അഡ്വ.സെലിന് വില്‍ഫ്രഡ്, എഡിജിപിമാരായ ശ്രീലേഖ, മഹേഷ്കുമാര്‍ സിംഗ്ല, ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി.മനോജ് എബ്രഹാം സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: