കോഴിക്കോട്: ആറാംക്ലാസുകാരി ആര്യയ്ക്കും രണ്ടാംക്ലാസുകാരി നന്ദയ്ക്കും ‘ആര്യനന്ദ’യില്‍ ഇനി അച്ഛന്റെ കൂട്ടുണ്ടാവില്ല. പ്രാണനെപ്പോലെ സ്നേഹിച്ച പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി കൈവിട്ടുപോയ ഭര്‍ത്താവിനെ, തന്റെ കണ്മുന്നിലിട്ട് അക്രമികള്‍ കൊലക്കത്തിയ്ക്കിരയാക്കിയ ഞെട്ടലില്‍ വിറങ്ങലിച്ചുകിടക്കുകയാണ് മരിച്ച മനോജിന്റെ ഭാര്യ പുഷ്പ. ‘വിശക്കുന്നമ്മേ ചോറുതരൂ’ എന്ന് പറഞ്ഞ് വരാന്തയിലെ ചാരുപടിയിലിരുന്ന മനോജിന്റെ വലതുകാല്‍ വെട്ടിപ്പിളര്‍ക്കുന്ന കാഴ്ചയുടെ ഭീകരസ്മരണയില്‍ എന്തൊക്കെയോ വിളിച്ചുപറയുകയാണ് അമ്മ ലീല. കഠിനാദ്ധ്വാനത്തിലൂടെ നേടിയ അല്പസമ്പാദ്യംകൊണ്ട് ഒരു കൊച്ചു വീടുണ്ടാക്കി ജീവിക്കാന്‍ തുടങ്ങിയതേയുള്ള മനോജ്. അപ്പോഴാണ് മാര്‍ക്സിസ്റ്റ് ഭീകരതയുടെ കൊലക്കത്തിക്കിരയായി മനോജ് കൊല്ലപ്പെട്ടത്.
ആര്‍ക്കും മനോജിനെക്കുറിച്ച് നല്ലതേ പറയാനുള്ളു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ കെ.ടി.സിന്ധു പറയുന്നു. ഒരു കൊലപാതകം നടക്കേണ്ടതരത്തില് യാതൊരു വിധ അക്രമസംഭവങ്ങളും ഇവിടെയുണ്ടായിട്ടില്ല. ബിഎംഎസിന്റെ നേതാവായ മനോജ് എല്ലാവര്ക്കും വേണ്ടപ്പെട്ടവനായിരുന്നു. പഞ്ചായത്തിന്റെ സമാധാനശ്രമങ്ങള്ക്കെല്ലാം മുന്‍പന്തിയിലുണ്ടായിരുന്ന മനോജ് ചൂളപ്പാറ ക്ഷേത്ര ഉത്സവം നടത്താനുള്ള തിരക്കിലായിരുന്നു. കഴിഞ്ഞ വര്‍ഷം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം കാരണം ഇത്തവണ ഉത്സവത്തിന് കലാപരിപാടികളും ഒന്നും വേണ്ടെന്ന പോലീസ് നിര്‍ദ്ദേശം അതേപടി അനുസരിച്ച് ഉത്സവത്തിനുള്ള ഒരുക്കത്തിലായിരുന്നു മനോജ്. അക്രമികള്‍ അയല്‍ക്കാരെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്തിയാണ് കൊലചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചെറിയ സംഘര്‍ഷങ്ങളിലൊന്നും തന്നെ സിപിഎമ്മുകാര്‍ പോലും പ്രതിപ്പട്ടികയില്‍ മനോജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല’.
പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഹൗലത്തിനും മനോജിനെക്കുറിച്ചു നല്ലതേ പറയാനുള്ളു. ‘ഇക്കഴിഞ്ഞ ദിവസം ഞങ്ങള്‍ ചായകുടിച്ച് സന്തോഷത്തോടെ പിരിഞ്ഞതാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാഷ്ട്രീയ നിറംനോക്കാതെ എല്ലാവരെയും ഇഷ്ടപ്പെടുന്നവനായിരുന്നു മനോജ്. പറയത്തക്ക സംഘര്‍ഷങ്ങളൊന്നുമില്ലാതിരുന്ന ഈ മേഖലയില്‍ ചെറിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സമാധാനശ്രമങ്ങള്‍ നടന്നിരുന്നു. അതിന്നിടയിലാണ് ആരും പ്രതീക്ഷിക്കാത്ത ഈ അറുംകൊല, പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഞായറാഴ്ച കോടിയേരി ബാലകൃഷ്ണന് ഇതിന്നടുത്ത കോട്ടക്കലില്‍ സിപിഎം പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് രാത്രി തന്നെയാണ് നാടിനെ നടുക്കിയ കണ്ണൂര്‍ മോഡല്‍ അക്രമം അരങ്ങേറിയതും. ജില്ലയില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കത്തിന്നിടയില് പാര്‍ട്ടിയുടെ താഴെതലത്തില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകളും വിഭാഗീയതയും നിസ്സംഗതയും അതിജീവിക്കാന്‍ സിപിഎം അക്രമരാഷ്ട്രീയം അവസാനത്തെ അത്താണിയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: