കൊച്ചി: കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന നിര്‍വഹക സമിതി യോഗം കൊച്ചിയില്‍ തുടങ്ങി. രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ യോഗത്തില്‍ ഉയര്‍ന്നത്. കുറച്ചുകൂടി ജനാധിപത്യ സ്വഭാവത്തോടെ ഗണേഷ്കുമാര് പെരുമാറണമെന്ന് പാര്‍ട്ടി നേതാവ് ആര്. ബാലകൃഷ്ണപിളള ആവശ്യപ്പെട്ടു.
വിമര്‍ശനം വരുമ്പോള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത് ശരിയല്ല. വി.എസ് അച്യുതാനന്ദനെ ഇരുത്തിപ്പോലും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം പോലും ഇത്തരമൊരു നടപടി കൈക്കൊണ്ടിട്ടില്ലെന്നും ബാലകൃഷ്ണപിള്ള അറിയിച്ചു. കഴിഞ്ഞ ദിവസം വയനാട് നടന്ന പാര്‍ട്ടി യോഗത്തില്‍ നിന്നു ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയിരുന്നു.
ഗണേഷ്കുമാര് പാര്‍ട്ടിയോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളും എടുത്തിരുന്നതെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പറഞ്ഞു. ചലച്ചിത്ര അക്കാദമി സ്ഥാനത്തേയ്ക്ക് പ്രിയദര്‍ശനെ കൊണ്ടുവന്നത് പാര്‍ട്ടിയോട് ആലോചിക്കാതെയാണ്. യു.ഡി.എഫില്‍ പോലും അദ്ദേഹം പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. യോഗവിവരം തന്നെ അറിയിച്ചിട്ടില്ലെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു.
കാരിക്കാമുറി ക്രോസ് റോഡിലെ അധ്യാപകഭവനിലാണ് യോഗം നടക്കുന്നത്. പാര്‍ട്ടി ചെയര്മാന് ബാലകൃഷ്ണപിള്ളയും വൈസ് ചെയര്മാന് പോള്‍ ജോസഫുമാണ് യോഗത്തിന് ചുക്കാന്‍ പിടിക്കുന്നത്. എല്ലാ ജില്ലാകമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ഗണേഷിനെ അനുകൂലിച്ചു കൊച്ചിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ഗണേഷിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി ഫ്ളക്സ്ബോര്‍ഡുകളാണ് യോഗം നടക്കുന്ന അധ്യാപകഭവന് സമീപം സ്ഥാപിച്ചിരിക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: