ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നിരവധി പരാതികള്‍ പല സംസ്ഥാനങ്ങളില്‍നിന്നും ലഭിക്കുന്നതായി പ്രസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധസംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസ് കൗണ്‍സില്‍ അംഗങ്ങളുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു.
മാധ്യമങ്ങളെ നിശബ്മാക്കാനാണ് സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ശ്രമിക്കുന്നത്. ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് കത്തയച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സംബന്ധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജിക്കും കത്തയച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാലാണിത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) പ്രകാരം അഭിപ്രായസ്വാതന്ത്ര്യം ഒരു പൗരന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. 1978 ലെ ഭരണഘടനാ അനുച്ഛേദമനുസരിച്ച് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് പ്രസ് കൗണ്‍സിലിന്റെ കടമയാണ്. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു സംഭവവും സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും വിവരസാങ്കേതിക വകുപ്പ് സെക്രട്ടറിമാര്‍ക്കും ഇന്നലെ പുറത്തുവിട്ട പ്രസ്താവനയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അംബികാസോണിക്കും സെക്രട്ടറി ഉദയ്കുമാറിനും ഇതിന്റെ പകര്‍പ്പുകള്‍ അയച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: