ന്യൂദല്‍ഹി: ഹോട്ടലുടമക്കെതിരായ വഞ്ചനാക്കേസ് പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിച്ച് ദല്‍ഹി സര്‍ക്കാരിന് കത്തെഴുതിയ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ഈ ആവശ്യമുന്നയിച്ച് ശൂന്യവേളയില്‍ ബിജെപി അംഗങ്ങളും എഐഎഡിഎംകെ അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ ലോക്സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. അഭിഭാഷകനായിരുന്ന തന്റെ മുന്‍ കക്ഷിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന മന്ത്രി ചിദംബരത്തിന്റെ നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്.
ഉച്ചതിരിഞ്ഞ് ലോക്സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ജെഡി (യു) നേതാവ് ശരത് യാദവ് ചിദംബരത്തിന്റെ പ്രശ്നം വീണ്ടും ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് എഐഎഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് കുതിച്ചു. ചിദംബരം രാജിവെക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചിദംബരത്തെ ജയിലിലാക്കണമെന്ന ആവശ്യവും ചില അംഗങ്ങള്‍ ഉന്നയിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം രൂക്ഷമായതോടെ ഡപ്യൂട്ടി സ്പീക്കര്‍ കരിയാമുണ്ട സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചു.
ചിദംബരത്തിനെതിരായ ആരോപണം രാജ്യസഭയിലും പ്രതിഷേധമുയര്‍ത്തി. ചിദംബരം രാജിവെക്കണമെന്ന ആവശ്യത്തില്‍ ബിജെപി-എഐഎഡിഎംകെ അംഗങ്ങള്‍ ഉറച്ചുനിന്നതോടെ സഭ ചേര്‍ന്നയുടന്‍ ഒരു മണിക്കൂറോളം നിര്‍ത്തിവെച്ചു. പ്രതിപക്ഷ പ്രതിഷേധം മുന്നില്‍കണ്ടെന്നോണം ഇരുസഭകളിലും ചിദംബരം ഹാജരായിരുന്നില്ല.
തന്റെ മുന്കക്ഷിക്കെതിരായ വഞ്ചനാക്കേസ് പിന്‍വലിക്കാന്‍ ചിദംബരം ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രത്തിന്റെ കോപ്പികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി അംഗങ്ങള്‍ രാജ്യസഭയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. പ്രശ്നമുന്നയിച്ച ബിജെപി അംഗം ചന്ദന്മിത്രയെ പിന്തുണച്ച അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് കുതിച്ചു. ശാന്തരാകണമെന്ന അധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ അഭ്യര്‍ത്ഥന അംഗങ്ങള്‍ തള്ളി.
അതേസമയം, ദല്‍ഹി കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന ഹോട്ടലുടമക്കെതിരായ മൂന്ന് പരാതികള്‍ പിന്‍വലിച്ചതില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് യാതൊരു പങ്കുമില്ലെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈവര്‍ഷം ആദ്യം ദല്‍ഹി സര്‍ക്കാരിന് അയച്ച കത്ത് ആഭ്യന്തരമന്ത്രിയെയോ ആഭ്യന്തര സെക്രട്ടറിയെയോ ഡെപ്യൂട്ടി സെക്രട്ടറിയെയോ കാണിച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി ആര്.കെ. സിംഗ് വാദിച്ചു.
സുനയര്‍ ഹോട്ടലുടമ എസ്്.പി. ഗുപ്തക്കെതിരെയായിരുന്നു പരാതി. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവരുടെ പേര് ദുരുപയോഗിച്ച് കോടികളുടെ അഴിമതി നടത്തിയെന്നാണ് ഗുപ്തക്കെതിരായ ആരോപണം. ഇയാള്‍ക്കുവേണ്ടി ചിദംബരം കോടതിയില്‍ ഹാജരായി വാദിക്കുകയുണ്ടായി.
2 ജി കേസില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന മന്ത്രി ചിദംബരത്തിന് പുതിയ ആരോപണം വലിയ തിരിച്ചടിയായിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഈ ആരോപണം കത്തിക്കയറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 2 ജി കേസില്‍ ചിദംബരത്തെ രക്ഷിക്കുന്ന നിലപാടെടുത്തിട്ടുള്ള കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും രാജീവ്ഗാന്ധിയുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വ്യാപാരിയെ പിന്തുണക്കുന്ന ചിദംബരത്തിന്റെ സഹായത്തിനെത്തുമോ എന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: