കൊച്ചി: 136 അടി ജലം ഉള്‍ക്കൊളളാനുള്ള ബലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനില്ലെന്ന് വ്യക്തമാക്കി സംസ്ഥാനം ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. അണക്കെട്ട് ബലപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ലെന്നും 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ സാധ്യമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കാനാണ് തീരുമാനമെന്ന് കേരളം പ്രസ്താവനയില്‍ വ്യക്തമാക്കി.
ദുരന്തം ഉണ്ടായാല്‍ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും സംസ്ഥാനം കോടതിയെ ധരിപ്പിച്ചു. ഐ.ജിയുടെ നേതൃത്വത്തില്‍ പോലീസ് ദുരന്ത നിവാരണം സംബന്ധിച്ച കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം പോലീസ് തേടും. കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചുകഴിഞ്ഞു. ജലനിരപ്പ് അളക്കാന്‍ കുമളിയില്‍ ഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ട് ദുര്‍ബലമാണെന്ന് ദേശീയ ഏജന്‍സികള്‍ കണ്ടെത്തിയകാര്യം കേരളം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും കേരളം കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തമുണ്ടായാല്‍ അത് 40 ലക്ഷം പേരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡാം ബ്രേക്ക് വിശകലനം നടത്തിയാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എജി ധരിപ്പിച്ചു.
പുതിയ അണക്കെട്ട് എന്ന നിലപാടില്‍ സംസ്ഥാനം ഉറച്ചുനില്‍ക്കുകയാണ്. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാറില്‍ അപകടം ഉണ്ടായാല്‍ അഞ്ചു ജില്ലകളിലായി 40 ലക്ഷം പേരെ അത് പ്രത്യക്ഷമായിത്തന്നെ ബാധിക്കും. വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാകുന്നത്. ഡാം ബ്രേക്ക് അനാലിസിസിനു ശേഷമേ ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയുവെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ മുല്ലപ്പെരിയാറിലെ വെള്ളം താങ്ങുമെന്ന നേരത്തെ, സ്വീകരിച്ച നിലപാട് കേരളം പുതിയ പ്രസ്താവനയില്‍ തിരുത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്ക് സ്പില്‍വേ ഇല്ല. 136 അടി ജലനിരപ്പ് ഒട്ടും സുരക്ഷിതമല്ല. ഇടയ്ക്കിടെ ഒറ്റപ്പെട്ട ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ആശങ്കാ ജനകമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 60 പേജുളള പ്രസ്താവനയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ ആശങ്ക ആരും സൃഷ്ടിച്ചതല്ല, ശരിയായ ആശങ്കയാണ്. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. തമിഴ്നാടിന് വെള്ളം നല്‍കില്ലെന്ന് കേരളം പറഞ്ഞിട്ടില്ല. ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്ന അളവില്‍ വെള്ളം കൊടുക്കാനുള്ള തീരുമാനമെടുക്കുമ്പോള്‍ അതിനെ ഒരു സംഘടനയോ, ഒരു വ്യക്തിയോ പോലും എതിര്‍ത്തിട്ടില്ല. തമിഴ്നാടിന് വെള്ളം കൊടുക്കുകയെന്നത് കേരളത്തിന്റെ താല്‍പ്പര്യമാണെന്നും തമിഴ്നാട് അത് വിശ്വാസത്തിലെടുക്കുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മറുഭാഗത്ത് നിന്നും ഉണ്ടാകുന്നത് ശരിയായ സമീപനമല്ല. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും നല്കുന്ന ഫലപ്രദമായ തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: