തിരുവനന്തപുരം: പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് വിലയീടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന ഓര്ഡിനന്സായെന്ന് പഞ്ചായത്ത് സാമൂഹികക്ഷേമമന്ത്രി എം.കെ.മുനീര്‍ അറിയിച്ചു. സംസ്ഥാനത്തെ മാലിന്യസംസ്കരണം സംബന്ധിച്ച് മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന് വ്യവസായ നഗരകാര്യമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്ത് നിലവിലുള്ള മികച്ച സാങ്കേതികവിദ്യകള്‍ പഠിച്ച ശേഷം ശുചിത്വമിഷന് തയ്യാറാക്കിയ പദ്ധതി മന്ത്രിസഭായോഗത്തില്‍ വെക്കും. വലിയ സ്ഥലവും ഗതാഗതസൗകര്യങ്ങളും ആവശ്യമുള്ള വന്‍കിട പദ്ധതികളും വികേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജനം നടത്താന്‍ സാധിക്കുന്ന ചെറുകിട പദ്ധതികളും പരിഗണിച്ച് മികച്ചതും സൗകര്യപ്രദമായതും തിരഞ്ഞെടുക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ മാലിന്യസംസ്കരണം നടത്താന്‍ കഴിയുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ ബോധവത്കരണമുണ്ടായാല് എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വികേന്ദ്രീകൃതമാലിന്യനിര്മാര്ജനത്തിനുള്ള ചെറുകിട പദ്ധതികള്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കുമെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് വ്യവസായവകുപ്പ് സെക്രട്ടറി, ശുചിത്വമിഷന് ഡയറക്ടര്‍ മലിനീകരണ നിയന്ത്രണബോര്ഡംഗം എന്നിവരടങ്ങിയ സമിതി വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യത്തിന്റെ വരവ് പൂര്‍ണ്ണമായും നിര്‍ത്തണമെന്നു തന്നെയാണ് നഗരസഭയുടെ നിലപാടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ അഡ്വ.കെ.ചന്ദിക അറിയിച്ചു. വികേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജനം മുട്ടടയില്‍ നടത്തിയ പെയിലറ്റ് പ്രോജക്ട് വിജയകരമായി നടപ്പിലാക്കി വരികയാണ്. ഘട്ടം ഘട്ടമായി നഗരത്തിലുടനീളം ഇത്തരം പദ്ധതികള്‍ സ്ഥാപിക്കുന്നതോടെ വിളപ്പില്‍ശാലയെ സീറോ വേസ്റ്റാക്കാന്‍ കഴിയും. വിളപ്പില്‍ശാലയിലെ ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പണി ജനുവരിയോടെ പൂര്‍ത്തിയാകുന്നതോടെ വേഗത്തില്‍ മാലിന്യസംസ്കരണം സാധിക്കുമെന്നും മേയര്‍ അറിയിച്ചു. വികേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജനപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിളപ്പില്ശാലസമരസമിതിയുടെ സഹായമുണ്ടാകണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: