തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
ഡാമിലെ ജലനിരപ്പ് 120 അടിയാക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വികാരപരമായി കണ്ട് ആരും ക്രമസമാധാനം തകര്‍ക്കുന്ന രീതിയിലുളള നടപടികള്‍ക്ക് മുതിരരുതെന്ന് യോഗം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ തമിഴ്നാട് ചര്‍ച്ചയ്ക്ക് തയാറായത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. തമിഴ്നാടുമായുളള സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് കേരളത്തിന്റെ ശ്രമമെന്നും സര്‍വകക്ഷിയോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ 15,16 തിയതികളില്‍ ചര്‍ച്ച നടക്കാനിരിക്കെ പ്രശ്നപരിഹാരത്തിന് സഹായകരമായ അന്തരീക്ഷം ഒരുക്കണം. സംസ്ഥാനങ്ങള്‍ തമ്മിലുളള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടും തമിഴ്നാടിനു ജലലഭ്യത ഉറപ്പു വരുത്തിയും പ്രശ്നപരിഹാരത്തിനു നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിക്കണം.
എ.ജിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണു യോഗത്തിലുണ്ടായത്. കഴിഞ്ഞ സര്‍വകക്ഷിയോഗത്തിലുണ്ടായ ധാരണകള്‍ക്കു വിരുദ്ധമായി എ.ജി നിലപാടു സ്വീകരിച്ചതു ശരിയായില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. എ.ജിയെ മാറ്റാതെ സര്‍ക്കാരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ എ.ജിയെ വിളിപ്പിച്ചിട്ടുണ്ടെന്നും വേണ്ട നടപടികള്‍ എടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.
അതേസമയം എജിയെ നീക്കണമെന്നു പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: