കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന കേരളത്തിന്റെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തമിഴ്നാടിനു വെള്ളം നല്‍കാമെന്നു പലപ്പോഴായി അറിയിച്ചതാണ്. എന്നാല്‍ പ്രശ്നത്തില്‍ കേരളത്തിന്റെ വികാരം മനസിലാക്കാതെയാണ് തമിഴ്നാട് സംസാരിക്കുന്നതെന്നും മന്ത്രി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാറിലെ ജലം ഒരിക്കല്‍ പോലും തമിഴ്നാടിന് നല്‍കാതിരുന്നിട്ടില്ല. പുതിയ ഡാം പണിതാലും ജലം നല്കാന് കേരളം ഒരുക്കമാണ്. എന്നാല്‍ 999 വര്‍ഷം മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കില്ലെന്ന കാര്യം മനസിലാക്കാന്‍ തമിഴ്നാട് തയ്യാറാവണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
തുടര്‍ചലനം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമേണ കുറച്ചു കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരിതത്തെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു
ജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും തിരുവഞ്ചൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: