തളിപ്പറമ്പ്: പതിനാലടി ഉയരമുള്ള വെങ്കല ശിവശില്പം ഇന്ന് ശ്രീരാജരാജേശ്വര സന്നിധിയില്‍ സമര്‍പ്പിക്കും. പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന് സമര്‍പ്പിക്കുന്ന വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണകായ പ്രതിമ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ അനാച്ഛാദനം ചെയ്യും. ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവന്റെ വെങ്കല ശില്പം പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് നിര്‍മിച്ചത്.
തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ അരയാല്‍ തറയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ശിവ പ്രതിമ സ്ഥാപിച്ചത്. മൂന്നര വര്‍ഷം സമയമെടുത്താണ് ശില്പ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 14 അടി ഉയരമുള്ള ശില്പത്തിന് 4200 കിലോ ഭാരമുണ്ട്. കളിമണ്ണില്‍ തീര്‍ത്ത ശില്പം, പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ മോള്‍ഡെടുത്ത് മെഴുകിലേക്ക് രൂപമാറ്റം ചെയ്ത് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂര്‍ കാനായില്‍ ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ നിര്‍മിച്ച ശില്പം ക്രെയിനിന്റെ സഹായത്തോടെയാണ് തളിപ്പറമ്പിലെത്തിച്ചത്.
ഒരു കൈ അരയ്ക്ക് കൊടുത്ത് വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന രീതിയില്‍ സൗമ്യഭാവത്തോടെയാണ് വെങ്കല ശില്പം. ശില്പത്തിന് മനോഹാരിത കൂട്ടുന്നതിന് പൂന്തോട്ടവും അലങ്കാര ദീപവും ഒരുക്കിയിട്ടുണ്ട്. അനാച്ഛാദന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിജു ടി. ചന്ദ്രശേഖരന് എന്നിവരും സംബന്ധിക്കും. ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കും. കോ-ഓര്‍ഡിനേറ്റര്‍ കമല്‍ കന്നിരാമത്ത്, ദേവസ്വം എക്സി. ഓഫീസര്‍ ടി.എസ്. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും. മൊട്ടമ്മല്‍ രാജന്, ശില്പി ഉണ്ണി കാനായി, കമല്‍ കന്നിരാമത്ത് എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: