തിരുവനന്തപുരം: 14 ദിവസം മുന്‍പാണ്, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 15ന് ബ്രിട്ടന്റെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ് 35ബി എന്ന യുദ്ധവിമാനം തിരുവനന്തപുരത്ത് പൊടുന്നനെ ഇറങ്ങിയതിന് പിന്നില്‍ ഗൂഢനീക്കങ്ങളോ? കടല്‍ വല്ലാതെ ഇളകുന്നു, കനത്ത മഴപെയ്യുന്നു എന്നീ മോശം കാലാവസ്ഥ കാരണം അടിയന്തരമായി താഴെ ഇറക്കണം എന്നാണ് ഈ യുദ്ധവിമാനത്തിലെ പൈലറ്റ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഇന്ധനം തീര്‍ന്നുപോയി എന്നായി പൈലറ്റ്.
ഇന്ത്യ അനുവാദം നല്‍കിയതോടെ ബ്രിട്ടീഷുകാരനായ പൈലറ്റ് തിരുവനന്തപുരത്ത് വിമാനം ഇറക്കി. ഇറങ്ങിയ ശേഷം അവര്‍ തന്നെ പറയുന്നു വിമാനത്തിന് സാങ്കേതികത്തകരാറാണ് എന്ന്. ഇപ്പോള്‍ ബ്രിട്ടീഷ് ഹൈകമ്മീഷന് ഓഫീസ് പറയുന്നത് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. റിപ്പയറിനായി ആളുകള്‍ വന്നെങ്കിലും ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ വിമാനം തിരുവനന്തപുരത്തെ അദാനി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനകത്ത് വിശ്രമിക്കുകയാണ്. സാധാരണയായി, ഹാംഗറിലാണ് ഇത്തരം വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കൊടുക്കുക. കാരണം ഇത് വിലകൂടിയ സ്റ്റെല്‍ത് ജെറ്റ് കൂടിയാണ്. പക്ഷെ അതുവേണ്ട വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്ത് വിമാനം പാര്‍ക്ക് ചെയ്താല്‍ മതിയെന്നാണ് ബ്രിട്ടന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ബേ 4ല്‍ ആണ് ഈ വിമാനം വിശ്രമിക്കുന്നത്. അവിടെ മഴയും നനഞ്ഞ് കിടക്കുകയാണ് ഈ 940 കോടി രൂപ വിലമതിക്കുന്ന ഈ ആധുനിക യുദ്ധവിമാനം. ഇവിടെ അദാനി പാര്‍ക്കിംഗ് ഫീസായി ദിവസേന 26000 രൂപ ഈടാക്കുന്നുണ്ട്.
പക്ഷെ വിമാനത്തെ മഴ നനയിക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് ഒരു വാദം ഉയരുന്നു.ഈ സ്റ്റെല്‍ത് ജെറ്റിന്റെ മഴയില്‍ നിന്നും സംരക്ഷണം നല്കുന്ന സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് ലക്ഷ്യമെന്നാണ് അക്കൂട്ടരുടെ വാദം.
വാസ്തവത്തില്‍ ഈ വിമാനം ഇന്ത്യ-യുകെ സംയുക്ത സൈനികാഭ്യാസപ്രകടനങ്ങളുടെ ഭാഗമായി ബ്രിട്ടന്റെ യുദ്ധക്കപ്പലിനൊപ്പം ഇന്ത്യയില്‍ എത്തിയതാണ്. അതില്‍ അഞ്ചാം തലമുറയില്‍ പെട്ട സ്റ്റെല്‍ത് ജെറ്റ് (റഡാറുകള്‍ക്ക് കണ്ടുപിടിക്കാനാകാതെ ആകാശത്ത് പതുങ്ങിനില്ക്കാന് കഴിവുള്ള യുദ്ധവിമാനങ്ങളാണ് സ്റ്റെല്‍ത് ജെറ്റുകള്‍) വിഭാഗത്തിലെ യുദ്ധവിമാനത്തിന്റെ മിടുക്ക് ഇന്ത്യക്കാരെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ബ്രിട്ടന് എഫ് 35 ബി ഇന്ത്യയിലേക്ക് അയച്ചത്. പറ്റുമെങ്കില്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ മുന്നില്‍ ഗംഭീരപ്രകടനം നടത്തുക വഴി ഈ യുദ്ധജെറ്റ് വാങ്ങുന്നതിന് ഇന്ത്യയെ പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കാരണം ഇന്ത്യാ-പാക് യുദ്ധസാഹചര്യത്തില്‍ ഇന്ത്യ ഒരു അഞ്ചാം തലമുറ യുദ്ധവിമാനം നോക്കിക്കൊണ്ടിരിക്കുകയാണ്.
എന്താണ് എഫ്35 ബിയുടെ പ്രാധാന്യം?
പക്ഷെ അതിന് ശേഷം ഒരു കെട്ടുകഥ പോലെയാണ് എല്ലാം സംഭവിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാനനിര്‍മ്മാതാക്കളായ യുഎസിലെ ലോക് ഹീഡ് മാര്ട്ടിന് നിര്‍മ്മിച്ചതാണ് എഫ് 35ബി. 11കോടി ഡോളര്‍ (ഏകദേശം 940 കോടി രൂപ) ആണ് ഇതിന്റെ വില. യുഎസ്, യുകെ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങി നേറ്റോ രാജ്യങ്ങള്‍ സംശയലേശമേന്യെ ഉപയോഗിക്കുന്ന യുദ്ധജെറ്റാണിത്. പൊടുന്നനെ പറന്നുയരാന്‍ കഴിവുള്ളതും ശത്രുനീക്കങ്ങള്‍ എളുപ്പം ചോര്‍ത്താന്‍ കഴിവുള്ള ആധുനിക സെന്‍സറുള്ളതുമായ യുദ്ധവിമാനമാണിത്. സിംഗിള്‍ എഞ്ചിനും സിംഗിള്‍ സീറ്റും ഉള്ള ഈ വിമാനം മള്‍ട്ടി റോള്‍ വിമാനാണ്. മള്‍ട്ടി റോള്‍ എന്നാല്‍ ഇതിന് പല യുദ്ധദൗത്യങ്ങളും ചെയ്യാന്‍ സാധിക്കും. ആകാശത്ത് നിന്നും കരയിലേക്ക് മിസൈല്‍ തൊടുക്കാന്‍ കഴിയും. ഇലക്ട്രോണിക് യുദ്ധദൗത്യങ്ങള്‍ നടത്താന്‍ കഴിയും. ശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. ആകാശത്ത് നിന്നുകൊണ്ട് ആകാശത്തിലുള്ള ശത്രുവിമാനങ്ങള്‍ക്കെതിരെ മിസൈല്‍ തൊടുക്കാനും സാധിക്കും.
ഇത്രയും ആധുനികമായ അഞ്ചാം തലമുറ സ്റ്റെല്‍ത് ജെറ്റ് തിരുവനന്തപുരത്ത് കുടുങ്ങിയത് വെറും മോശം കാലാവസ്ഥ മൂലമാണോ? ചരിത്രത്തില്‍ ഇതാദ്യമായാണ് വിദേശരാജ്യത്തെ മണ്ണില്‍ എഫ് 35 ബി പോലുള്ള ആധുനിക വിമാനം ഇറങ്ങുന്നത്. 15 ദിവസമായിട്ടും എന്തുകൊണ്ടാണ് ഇത് റിപ്പയര്‍ ചെയ്ത് തിരിച്ചുകൊണ്ടുപോകാതിരിക്കുന്നത്? ഇത്രയും ആധുനികമായ യുദ്ധജെറ്റ് 15 ദിവസത്തോളം റിപ്പയര്‍ ചെയ്യാതെ അന്യരാജ്യത്ത് ഇങ്ങിനെ കിടക്കാന്‍ അനുവദിക്കാറുണ്ടോ?. എന്തെങ്കിലും രഹസ്യനിരീക്ഷണത്തിന്റെ ഭാഗമായാണോ ഈ വിമാനം തിരുവനന്തപുരത്ത് ഇട്ടിരിക്കുന്നത്?. എന്താണ് എയര്‍ ഇന്ത്യയുടെ ഹാംഗര്‍ (മേല്‍ക്കൂരയോടെയുളള വിശ്രമകേന്ദ്രം) വാഗ്ദാനം ചെയ്തിട്ടും മഴയില്‍ കുളിച്ച് കിടക്കട്ടെ എന്ന തിരുമാനത്തിന് പിന്നില്‍? പക്ഷെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ മൗനം എല്ലാം മനസ്സിലാക്കിക്കൊണ്ടുള്ള മൗനമാണെന്നാണ് പറയപ്പെടുന്നത്.
മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്ത് ഇറങ്ങണം എന്നാണ് പൈലറ്റ് ആദ്യം ആവശ്യപ്പെട്ടത്. സാധാരണ യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന കപ്പലുകളില്‍ നിന്നും സമാധാന സമയങ്ങളില്‍ (യുദ്ധസമയങ്ങില്‍ അല്ല) മോശം കാലാവസ്ഥയില്‍ യുദ്ധജെറ്റുകള്‍ പറപ്പിക്കാറില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ ഒരിക്കലും യുദ്ധകപ്പലില്‍ നിന്നും പരിമിതമായ ഇന്ധനവുമായി ഒരു യുദ്ധ ജെറ്റ് പറന്നുയരില്ല എന്നിരിക്കെ ഇന്ധനം കുറവാണ് എന്ന കാരണം എന്തിനാണ് ഇവര്‍ പറഞ്ഞതെന്നും പലര്‍ക്കും മനസ്സിലാവുന്നില്ല. മാത്രമല്ല ഹൈഡ്രോളിക് തകരാര്‍ എന്ന് പറയുമ്പോള്‍, സാധാരണ ഇത്തരം സ്റ്റെല്‍ത് ജെറ്റിന് രണ്ട് ഹൈഡ്രോളിക് എഞ്ചിന് ഉണ്ടാകാറുള്ളതായും ഫറയുന്നു. ഇത് ചാരപ്രവര്‍ത്തനമല്ല, വിഡ്ഡിത്തമാണെന്നും ബ്രിട്ടന്റെ ഭാഗത്ത് നിന്നും വന്ന മണ്ടത്തരമാണെന്നും മറ്റ് ചിലര്‍ വാദിക്കുന്നു. മോശം കാലാവസ്ഥയില്‍ ഈ യുദ്ധവിമാനം പറക്കേണ്ട കാര്യമില്ലെന്നും പലരും പറയുന്നു. മാത്രമല്ല, 15 ദിവസത്തോളം ഇത് മറ്റൊരു രാജ്യത്ത് അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുന്നു എന്നത് ബ്രിട്ടന്റെ കഴിവുകേടാണെന്നും പറയുന്നു.
യുകെയില്‍ നിന്നും യുഎസില്‍ നിന്നും ടീം വന്ന് പരിശോധിച്ചിട്ടും പ്രശ്നം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും അതിശയമാകുകയാണ്. റോയല്‍ നേവിയുടെ (ബ്രിട്ടന്റെ നേവി) സാങ്കേതിക വൈദഗ്ധ്യം കാലക്രമേണ കുറഞ്ഞുവരുന്നു എന്നതാണ് ഇത്രയും നാളായും അത് റിപ്പയര്‍ ചെയ്യാന്‍ കഴിയാത്തതിന്റെ കാരണമെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, എഫ് 35 ബി എന്ന അഞ്ചാംതലമുറയിലെ ആധുനിക വിമാനം എന്ന അവകാശവാദം പൊളിയുകയാണ്. കാരണം പരിഹരിക്കാന്‍ കഴിയാത്ത സാങ്കേതികത്തകരാറോടെ മറ്റൊരു രാജ്യത്ത് 14 ദിവസം കിടക്കുന്നു എന്നത് യുഎസിലെ ലോക് ഹീഡ് മാര്ട്ടിന് എന്ന കമ്പനിക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. എന്തായാലും ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത ലോക് ഹീഡ് മാര്‍ട്ടിനില്‍ നിന്നുള്ള സാങ്കേതിക സംഘം അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുമെന്നാണ്. അതായത് ഈ ആധുനിക യുദ്ധ ജെറ്റിന്റെ സാങ്കേതിക പരിജ്ഞാനം ബ്രിട്ടീഷുകാര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാവുന്ന ഒരു കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: