ബെംഗളൂരുവിലെ മലയാളി യുവ എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ.കെയുടെ ചെറുകഥാ സമാഹാരമാണ് മഴമേഘങ്ങളുടെ വീട്.
ഇതിലെ ഓരോ കഥയും വ്യത്യസ്തമാണ്. ഹൃദയത്തിന്റെ അഗാധതലങ്ങളെ സ്പര്‍ശിക്കുന്ന കഥയാണോരോന്നും. കൊവിഡിന്റെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തിലെഴുതിയ കഥകള്‍ അക്കൂട്ടത്തിലുണ്ട്. ഒന്നാമത്തെ കഥയായ ആവലാതികളുടെ അന്ത്യം എന്നത് പാവപ്പെട്ട ഒരു കുടുംബത്തിന്റെ ദൈന്യതയും അത് മുതലാക്കാന്‍ ശ്രമിക്കുന്ന ഒരു സിനിമാ മുതലാളിയുടെയും കഥയാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ഒരാള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുമ്പോള്‍ കള്ളക്കുഴിയും വെച്ച് കാത്തിരിക്കുന്നവാര്‍ നമുക്ക് ചുറ്റും ഉണ്ടെന്ന വസ്തുത മറക്കാതിരിക്കുവാനുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കഥ.
ഞാന്‍ എന്ത് വിളിക്കും എന്ന കഥയില്‍, അച്ഛന്റെ രണ്ടാം ഭാര്യ കടന്നു വരുമ്പോള്‍ അവരെ എന്ത് വിളിക്കണം എന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചെറുതല്ലാത്ത ആവലാതിയാണ് ഇതിവൃത്തം. കുട്ടികളിലെ ജിജ്ഞാസ തല്ലിക്കെടുത്തുന്ന രക്ഷിതാക്കളും അദ്ധ്യാപകരും വായിച്ചിരിക്കേണ്ടതാണ് ഈ കഥ. തങ്കത്തിങ്കള്‍ പോലൊരു പെണ്ണ് എന്ന കഥയിലേക്ക് കടക്കുമ്പള്‍ നിങ്ങള്‍ കാണുന്നത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും സ്ത്രീയുടെ ഒറ്റപ്പെടലും, ജീവിതത്തെ അവര്‍ സധൈര്യം നേരിടുന്നതുമാണ്. മഴമേഘങ്ങളുടെ വീട് എന്ന കഥയില്‍ പ്രകൃതി ദുരന്തത്തിനിരയായ തന്റെ ഉറ്റവരെ തേടുന്ന ഒരു നായക്കുട്ടിയുടെ കഥയാണ്. അവന്റെ വേവലാതികളിലൂടെ കഥ നീങ്ങുമ്പോള്‍, അവന്റെ യജമാനന്റെ ജീവിത സ്ഥിതിയും ആ ചുറ്റുപാടുകളും കൂടിയാണ് വായനക്കാരിലേക്ക് എത്തുക. ബോവി എന്ന ആ നായകുട്ടിയുടെ സ്‌നേഹം വായനക്കാരുടെ കണ്ണുകള്‍ ഈറനാക്കും.
വര്‍ണ വസ്ത്രങ്ങളെന്ന കഥയിലെത്തുമ്പോള്‍ സ്ഥിതിയാകെ മാറും. തന്റെ മുഴുവന്‍ സമ്പാദ്യം ഉപയോഗിച്ച് വസ്ത്രങ്ങള്‍ വാങ്ങി കെടുതിയില്‍പ്പെട്ട ജനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന അളക്ക എന്ന സ്ത്രീയെ ഈ കഥയില്‍ കാണാം. താന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കു നേരെ മുഖം തിരിക്കാതെ മറ്റുള്ളവരുടെ വേദനയാണ് മുഖ്യം എന്ന് കരുതുന്ന സ്‌നേഹനിധിയായ ഒരമ്മയെ ഇതില്‍ കാണാം. സ്വയംകൃതാനര്‍ത്ഥം എന്ന കഥയില്‍ കേരളത്തിലെ ഒരു സാധാരണ നാട്ടുമ്പുറത്തെ അസാധാരണ സ്‌നേഹത്തിന്റെ ചിത്രം വായിച്ചെടുക്കാം.
എന്നിരുന്നാലും അസൂയയും, പ്രതികാരവുവുക്കെ ഇതിലുണ്ട്. അതുകൊണ്ട് ഈ കഥ അല്‍പം ത്രില്ലിങ് ആണെന്നു പറയുന്നതില്‍ തെറ്റില്ല. മാടക്കയുടെ മട്ടുപ്പാവ് എന്ന കഥ ഒരു വിരമിച്ച ജവാനോട് സ്വന്തം മകനും നാട്ടുകാരും എങ്ങനെ കാണുന്നുവെന്നതാണ് ഇതിവൃത്തം. മക്കളുടെ സ്‌നേഹമില്ലായ്മ തന്നെയാണ് മുഴച്ചുനില്‍കുന്ന കഥാതന്തു. പക്ഷെ അത് അവതരിപ്പിച്ച വിധമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്. കുട്ടികളില്‍ സദ്ഭാവന വളര്‍ത്താന്‍ ഉപകാരപ്പെടുന്നതാണ് പാപ്പാത്തികളുടെ താഴ്‌വര എന്ന കഥ.
നമ്മള്‍ കളിയായിട്ടാണെങ്കിലും വരാന്ത വക്കീല്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ഇവിടെ കാണുന്നത് വരാന്തയില്‍ ട്യൂഷന്‍ നടത്തുന്ന ഒരു വക്കീലിനെയാണ്. ഇയാള്‍ക്കല്ലേ ആ പേര് സത്യത്തില്‍ ചേരുക! മാതാപിതാക്കളില്ലാത്ത രേഷ്മ മേഘങ്ങളോട് സംവദിക്കുന്ന കഥയാണ് തുന്നിക്കെട്ടിയ മേഘങ്ങള്‍.
ഓര്‍മ്മയുടെ വരമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ നല്ല കാഴ്ചകള്‍ നമുക്കുചുറ്റും കണ്ടേക്കാം. എന്നാല്‍ കാലിടറാതെ നോക്കേണ്ടത് നമ്മളാണ്. ഈ കഥയുടെ വരമ്പത്ത് കാണുന്ന ഇന്ദുവും സിതാരയും നമ്മളുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും. അനുരാഗത്തിന്‍ വര്‍ണം എന്ന കഥയില്‍ പറയുന്നത് ദിവ്യ എന്ന പെണ്‍കുട്ടിയുടെ അതിരുകളില്ലാത്ത അനുരാഗത്തിന്റെ വര്‍ണ്ണചിത്രമാണ്.
പൊയ്‌ക്കാലുകള്‍ എന്ന കഥയിലേക്ക് എത്തുമ്പോള്‍ അവസ്ഥ വീണ്ടും മാറുന്നു. കാലുകള്‍ നമ്മള്‍ നടക്കാനുപയോഗികുമ്പോള്‍ വായനക്കാര്‍ ആ കാലുകളെ ചിന്തിക്കാനും ഉപയോഗിക്കുന്നു. കാലുകള്‍ ചിന്തയിലേക്ക് നടന്നുവരുന്നു എന്നതാണ് പ്രത്യേകത. ഭൂമിയെ വന്ദിച്ചു പാടുക നാം എന്ന കഥ നമ്മുടെ ഉള്ളിലേക്ക് വെളിച്ചം വീശുന്ന കഥയാണ്. നമ്മള്‍ എത്രമാത്രം ഭൂമിയെ ഉപദ്രവിക്കുന്നു എന്ന് ഓര്‍മപ്പെടുത്തുന്നു. സാഹിത്യ ലോകത്ത് പുരസ്‌കാരങ്ങള്‍ക്കായി ഓടുന്ന ചിലരുണ്ട്.
ഇങ്ങനെ വ്യത്യസ്തങ്ങളായ 16 കഥകളാണ് ഈ പുസ്തകത്തില്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ എന്ന വിഷയമായിരിക്കും കഥകളില്‍ ഏറ്റവും കൂടുതല്‍ വിഷയമായിരിക്കുന്നത്. എളുപ്പത്തില്‍ വായിക്കാനും കടലോളം ചിന്തിക്കാനും ഉള്ള കഥകളാണ് ഇതില്‍. വളരെ എളുപ്പത്തില്‍ വായിച്ചു പോകാവുന്ന രീതിയിലാണ് കഥാരചന, എങ്കിലും ചിന്തകള്‍ക്ക് തീകൊളുത്താന്‍ ഈ തീപ്പൊരികള്‍ ധാറ്റിങ്, പബ്ലിഷിങ് എന്നിരാളം.
ഈ സമാഹാരത്തിന്റെ കവര്‍ ഡിസൈന്‍, എഡിവയെല്ലാം കഥാകൃത്ത് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: