തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പുസ്തകപ്രകാശന ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ. എസ്. അനില്‍കുമാര്‍. ചാന്‍സിലര്‍ പങ്കെടുക്കുന്ന പരിപാടിയായിട്ടുപോലും എല്ലാ ചട്ടങ്ങളും ലംഘിച്ച് സിപിഎമ്മിന്റെ പിണയാളാവുകയായിരുന്നു രജിസ്ട്രാര്‍.
കാ. ഭാ. സുരേന്ദ്രനും ആര്. മോഹനനും ചേര്‍ന്ന് തയ്യാറാക്കി കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച ‘അടിയന്തരാവസ്ഥ: ജനാധിപത്യക്കശാപ്പിന് 50 ആണ്ട് തികയുമ്പോള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യാനാണ് ബുധനാഴ്ച വൈകിട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സെനറ്റ് ഹാളില്‍ എത്തിയത്. ശ്രീപത്മനാഭ സേവാസമിതിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ പരിപാടിക്കെത്തുമെന്ന് അറിഞ്ഞ് ഇടതുപക്ഷ സംഘടനകളെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കേരള യൂണിവേഴ്സിറ്റിയിലേക്ക് ഇറക്കിയതിന് പിന്നില്‍ അനില്‍കുമാറിന്റെ ഇടപെടലാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം.
നിയമങ്ങളും ചട്ടങ്ങളും, കാറ്റില്‍ പറത്തിയാണ് കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ അനില്‍കുമാര്‍ സെനറ്റ് ഹാളിലെ ഗവര്‍ണറുടെ പരിപാടി തടയാന്‍ എത്തിയത്. ചട്ടങ്ങള്‍ മറികടന്നുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പരിപാടിക്കെതിരെ പ്രതികരിക്കുകയും ചെയ്തു. മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദം പറഞ്ഞാണ് അനില്‍കുമാര്‍ വേദിയിലേക്ക് എത്തിയത്. എന്നാല്‍ മതചിഹ്നങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ദേശസ്നേഹത്തിന്റെ ചിത്രമാണിതെന്നും സംഘാടകര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും രജിസ്ട്രാര്‍ ഇത് അംഗീകരിക്കാതെ വേദിയിലേക്ക് കടന്നുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. സര്‍വകലാശാലയുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയായിട്ടു പോലും ഒറ്റക്കുതീരുമാനമെടുത്ത് ഭീഷണിയുടെ സ്വരത്തിലാണ് രജിസ്ട്രാര്‍ സംസാരിച്ചത്.
പരിപാടി റദ്ദ് ചെയ്യാന്‍ പോവുകയാണെന്ന് മാധ്യമ പ്രവര്‍ത്തരോട് പലവട്ടം ആവര്‍ത്തിച്ചു. പിന്നീട് സംഘാടകരെയും അറിയിച്ചു. കൂടാതെ രാജ്ഭവനിലേക്കും ഫോണ്‍ ചെയ്ത് വിവരമറിയിച്ചെങ്കിലും ഗവര്‍ണര്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. അതിനിടെ, സെനറ്റ് ഹാളിനുള്ളില്‍ രജിസ്ട്രാര്‍ നില്ക്കുമ്പോള് തന്നെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ ഹാളിനുള്ളില്‍ പ്രവേശിച്ചത്. ഇതും ദുരൂഹത ഉയര്‍ത്തുന്നു. സെനറ്റ് ഹാളില്‍ നടക്കുന്ന പരിപാടികളുടെ ഉത്തരവാദിത്വം പരിപാടി നടത്തുന്ന സംഘടനയ്ക്ക് ആണെന്നിരിക്കെ വേദിയില്‍ കടന്നുകയറി അനില്‍കുമാര്‍ പരിപാടി കലക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. ചില സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും പ്രതിഷേധങ്ങളില്‍ ഇടപെടലുണ്ട്. യൂണിവേഴ്സിറ്റി പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ ലഘൂകരിക്കാനും സമാധാനം സൃഷ്ടിക്കാനും ഉത്തരവാദിത്വമുള്ള രജിസ്ട്രാറുടെ ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ കാരണമായി എന്നാണ് വിമര്‍ശനം. സിപിഎമ്മിനേയും ഇടതുപക്ഷ സംഘടനകളെയും തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് രജിസ്ട്രാറുടെ ഇടപെടല്‍. ഗവര്‍ണര്‍ വേദയിലെത്തി ദേശീയഗാനം നടക്കുന്ന സമയത്ത് പരിപാടി റദ്ദ് ചെയ്തുകൊണ്ട് രജിസ്ട്രാറുടെ അറിയിപ്പ് വന്നതും ദുരൂഹത ഉയര്‍ത്തുന്നു.
രജിസ്ട്രാറിന്റെ ഈ നടപടിക്കെതിരെ ഒരു വിഭാഗം യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. കോഡ് ഓഫ് കോണ്ടാക്റ്റിന്റെ നഗ്നമായ ലംഘനമാണ് രജിസ്ട്രാര്‍ നടത്തിയതെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു. രജിസ്ട്രാറുടെ ചട്ടലംഘനത്തിനെതിരെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
നേരത്തെയും ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാര്‍ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരള സംസ്കൃത സര്‍വ്വകലാശാല സംസ്കൃത വിഭാഗം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് രണ്ടു വര്‍ഷം മുന്‍പ് സര്‍വ്വകലാശാലയില്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുക്കുന്ന പരിപാടി ആലോചിച്ചിരുന്നെങ്കിലും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പുമൂലം അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: