ടെഹ് റാന്‍ :12 ദിവസം നീണ്ട കടുത്ത ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഇസ്രേയേല്‍-ഇറാന് യുദ്ധത്തിന് അവസാനമായി. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ പ്രഖ്യാപനത്തിന് ശേഷവും ഇറാനില്‍ ചില ഭാഗങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രംപ് ഇസ്രയേലിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ഇനി ഇറാനില്‍ ബോംബിടുന്ന പൈലറ്റുമാരോട് ഇസ്രയേലിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടണമെന്നായിരുന്നു ട്രംപിന്റെ ഇസ്രയേലിനോടുള്ള താക്കീത്. ഇതോടെ വൈകാതെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചിട്ടില്ലെന്നും താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവെച്ചതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇറാന് പ്രസിഡന്റ് പെസഷ്കിയനും 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു.
ഇതോടെ ലോകമാകെ ഓഹരിവിപണികളില്‍ വന്‍ കുതിപ്പുണ്ടായി. ഇന്ത്യയിലെ ഓഹരി വിപണികളായ സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്നിരുന്നു. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതായി പ്രഖ്യാപിച്ചതോടെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണ നീക്കം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ ആശങ്ക അകന്നു.
തിങ്കളാഴ്ച രാത്രി ഇറാന് ഖത്തറിലെ അമേരിക്കന്‍ സൈനികബേസിന് നേരെ ബലിസ്റ്റിക് മിസൈല്‍ അയച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലാകെ ആശങ്ക ഉയര്‍ന്നു. അമേരിക്ക ഇറാന്റെ ആണവനിലയങ്ങള്‍ക്ക് മേല്‍ ബസ്റ്റര്‍ ബങ്കര്‍ ബോംബുകള്‍ വര്ഷിച്ചതില് പ്രതികാരമെന്നോണമാണ് ഇറാന് ഖത്തറിനെ ആക്രമിച്ചത്. ഇറാന് അയച്ച ബലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി ഖത്തര്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം സമാധാനത്തിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതും ഉടനടി വെടനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ ട്രംപിനെ പ്രേരിപ്പിച്ചതായി പറയുന്നു.
ഇതിനിടെ ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയന് സൗദിയിലെ ഭരണാധികാരിയുമായി ഫോണില്‍ സംസാരിക്കുകയും യുഎസ് പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ഇറാന്റെ വാര്‍ത്ത ഏജന്‍സിയായ ഇര്‍ന അറിയിച്ചു. ഇതോടെ ആശങ്കകള്‍ പൂര്‍ണ്ണമായും നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: