ന്യൂദല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ചടങ്ങാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈയെ ആദരിക്കുന്ന ചടങ്ങായിരുന്നു. കേള്‍വിക്കാര്‍ക്കിടയില്‍ മന്ത്രിമാരുണ്ട്, വിദേശപ്രതിനിധികളുണ്ട്, ബിസിനസുകാരുണ്ട്. കേള്‍വിക്കാരുടെ ആദ്യ നിരകളില്‍ ഇവരാണ് ഇടം പിടിച്ചിരിക്കുന്നത്.
ശ്രോതാക്കളുടെ ഇടയില്‍ മൂന്നാം വരിയില്‍ ഇരിക്കുന്ന ഒരു പ്രായമേറിയ, അധികം ഉയരമില്ലാത്ത, മെലിഞ്ഞ സ്ത്രീയെ ആരും അധികം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത് സുന്ദര്‍പിച്ചൈയുടെ അമ്മ ലക്ഷ്മി പിച്ചൈ ആയിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാന്‍ ഇഷ്ടമില്ലാതെ കൈകള്‍ കോര്‍ത്ത് മടിയില്‍ വെച്ച് ലക്ഷ്മി പിച്ചൈ ഇരുന്നു.
ഈ ചടങ്ങിന്റെ മുഖ്യ പരിപാടി സുന്ദര്‍ പിച്ചൈയെ ആദരിക്കുക എന്നതായിരുന്നു. ഗൂഗിളിന്റെ സിഇഒ ആയ ഇന്ത്യന്‍ യുവാവ്. . തീയിലൂടെ നടന്ന് ഔദ്യോഗിക ജീവിതത്തില്‍ ഉയരത്തില്‍ എത്തിയ തമിഴ്നാട്ടില്‍ വേരുകളുള്ള ചെറുപ്പക്കാരന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ അഭിമാനമായ ആ സുന്ദര്‍പിച്ചൈയെ ആദരിക്കാനാണ് ആ ചടങ്ങ് വിളിച്ചുചേര്‍ത്തിരിക്കുന്നത്.
സ്റ്റേജില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്തി. അദ്ദേഹം പ്രസംഗം ആരംഭിച്ചു. കഠിനാധ്വാനത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം മോദി പ്രസംഗിക്കുകയാണ്. ജീവിതത്തില്‍ വേരുകളുടെ പ്രാധാന്യത്തെക്കുറിച്ചും സുന്ദര്‍പിച്ചൈ സംസാരിച്ചു. കേള്‍വിക്കാര്‍ മോദിയുടെ പ്രസംഗത്തിന് കരഘോഷം മുഴക്കിക്കൊണ്ടിരുന്നു.
അതുവരെ ഉച്ചസ്ഥായിയില്‍ പ്രസംഗിച്ചിരുന്ന മോദി പതുക്കെ ശബ്ദം താഴ്‌ത്തി. എന്നിട്ട് പറഞ്ഞു. “ഈ രാത്രിയില്‍ നമ്മള്‍ ആദരിക്കുന്നത് സുന്ദര്‍പിച്ചൈയെ മാത്രമല്ല. ഇവിടെ ഒരു അമ്മയുടെ ജീവിതയാത്രയെക്കൂടി നമ്മള്‍ ആദരിക്കും. തന്റെ ആഹാരം പോലും മകന് വേണ്ടി ഉപേക്ഷിച്ച അമ്മയെ. “- സ്വതസിദ്ധമായ ശൈലിയില്‍ മോദി സുന്ദര്‍പിച്ചൈയുടെയും അവിടെ കൂടിയിരിക്കുന്ന സകലമാനപേരുടെയും ഹൃദയത്തില്‍ തൊട്ടു.
ഇതുവരെ സുന്ദര്‍പിച്ചൈ പോലും പുറത്തുപറയാത്ത അമ്മയുടെ ത്യാഗത്തിന്റെ ആ കഥ പുറത്തുപറഞ്ഞത് മോദിയാണ്. ഇതോടെ ക്യാമറകള്‍ സുന്ദര്‍പിച്ചൈയുടെ അമ്മയെ ഹാളിലാകെ തിരഞ്ഞു. മോദി തന്നെ സ്റ്റേജില്‍ നിന്നും ഇറങ്ങി. സുന്ദര്‍പിച്ചൈയുടെ അരികിലേക്കല്ല മോദി പോയത്. എല്ലാ പ്രൊട്ടോക്കോളും ലംഘിച്ച് പ്രധാനമന്ത്രി സദസ്സിലെ മൂന്നാം നിരയില്‍ ഒരു മൂലയിലായി ഇരിക്കുന്ന ആ അമ്മയെ ലക്ഷ്യമാക്കി മോദി നീങ്ങി. മോദിയ്‌ക്കൊപ്പം മുഴുവന്‍ ക്യാമറക്കണ്ണുകളും ആ അമ്മയുടെ അരികിലേക്ക് നീങ്ങി. കോട്ടണ്‍ സാരി ചുറ്റിയ ആ കുറുകിയ രൂപമുള്ള ആ സ്ത്രീയുടെ അരികിലേക്ക് മോദി എത്തി. തന്റെ അടുത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി എത്തുന്നത് കണ്ട് ലക്ഷ്മി പിച്ചൈ ആകെ അമ്പരന്നു. അവര്‍ ഉള്ളില്‍ അല്‍പം വിറച്ചുവോ? “ഞങ്ങള്‍ എല്ലാവരും ഇവിടെ ഒത്തുചേര്‍ന്നതിന് ഒരു യഥാര്‍ത്ഥ കാരണം താങ്കളാണ്. നിങ്ങളുടെ ത്യാഗമാണ് ഇന്നത്തെ ഈ ചടങ്ങ് സാധ്യമാക്കിയത്”- മോദി ലക്ഷ്മി പിച്ചൈയോട് പറഞ്ഞു. അടുത്ത നിമിഷം മോദി അവരുടെ കാല്‍ തൊട്ട് വണങ്ങി. അമ്മമാര്‍ക്ക് മുന്‍പില്‍ എല്ലാം സമര്‍പ്പിക്കുന്ന മോദിയെ കണ്ട് സദസ്സാകെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്ന് പോയി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കയ്യടിക്കാന്‍ തുടങ്ങി. ക്യാമറക്കണ്ണുകള്‍ തുറന്നടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ആ നിമിഷങ്ങളെല്ലാം അവരുടെ മനസ്സില്‍ ഒപ്പിയെടുത്തു. കണ്ണുകള്‍ നനയാതിരിക്കാന്‍ സുന്ദര്‍പിച്ചൈ പാടുപെടുന്നുണ്ടായിരുന്നു. ഇങ്ങിനെ ഒരു നിമിഷം സുന്ദര്‍പിച്ചൈയ്‌ക്ക് സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സിലിക്കണ്‍ വാലിയില്‍ എത്രയോവര്‍ഷങ്ങള്‍ ജീവിച്ച, എത്രയോ കമ്പനി സിഇഒമാരെയും പലരാജ്യങ്ങളിലെ ഭരണമേധാവികളെയും കണ്ട് ഗൂഗിളിന്റെ സിഇഒ ആയ സുന്ദര്‍പിച്ചൈയ്‌ക്ക് ആ നിമിഷം അനന്യമായിരുന്നു. മോദിജിയെപ്പോലെ ഒരാളും തന്റെ അമ്മയെ ഇതുപോലെ ആദരിച്ചിട്ടില്ല.
അമ്മയ്‌ക്ക് സുന്ദര്‍ പിച്ചൈയുടെ ഫോണ്‍
ഈ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ ലക്ഷ്മി പിച്ചൈയുടെ വീട്ടില്‍ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്തപ്പോള്‍ മകന്‍ സുന്ദര്‍ പിച്ചൈ ആണ്. “എന്താ മോനേ” എന്ന അമ്മയുടെ ചോദ്യത്തിന് സുന്ദര്‍ പിച്ചൈയുടെ മറുപടി കേട്ട് ലക്ഷ്മി ഞെട്ടി. “അമ്മേ പ്രധാനമന്ത്രി മോദി അമ്മയെ കാണണമെന്ന് പറയുന്നു.” കേട്ടത് വിശ്വസിക്കാനാവാതെ ലക്ഷ്മി മകനോട് ചോദിച്ചു:”എന്നയോ?” അതെ എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ മറുപടി. അതാണ് ഈ അവിസ്മരണീയ ചടങ്ങളിലെ അപൂര്‍വ്വാനുഭവത്തിന് സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: