തിരുവനന്തപുരം: ദേശീയഗാനത്തെയും ഗവര്‍ണറെയും അധിക്ഷേപിക്കുകയെന്ന ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേശേഖരന് പറഞ്ഞു.
വളരെ ലജ്ജാകരമായ നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആര്‍എസ്എസ് രൂപീകരിക്കുന്നതിനു മുമ്പേ കാവിനിറം ഭാരതത്തിന്റെ അടയാളമായിരുന്നു. അത് ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇവിടെ കാവിയും ഭാരതാംബയുമല്ല പ്രശ്നം. ഗവര്‍ണറെ പരസ്യമായി മന്ത്രിക്ക് അവഹേളിക്കണം. കൂടാതെ കുട്ടികളുടെ മനസിലേക്ക് ദേശവിരുദ്ധവികാരം കുത്തിവച്ച് ഒരു തലമുറയെ തന്നെ വഴിതെറ്റിക്കണം. രാജ്ഭവന് ഭരണഘടനാ സ്ഥാപനമാണ്. അവിടെ നടക്കുന്ന പരിപാടി ഭരണഘടനാ വിധേയമായി നടക്കുന്ന പരിപാടിയാണ്. രാജ്ഭവനില്‍ എന്ത് ചെയ്യണമെന്ന് തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണെന്നും കുമ്മനം പറഞ്ഞു.
രാജ്ഭവനില്‍ നടക്കുന്ന പരിപാടികള്‍ക്ക് പ്രോട്ടോക്കോള്‍ ഉണ്ട്. വേദിയിലിരിക്കേണ്ടവരെല്ലാം നേരത്തെ എത്തണം. അതിനു ശേഷം ഗവര്‍ണര്‍ എത്തും. പരിപാടി കഴിഞ്ഞ് ഗവര്‍ണര്‍ പോയ ശേഷമാണ് മറ്റുള്ളവര്‍ പോകേണ്ടത്. വിദ്യാര്‍ത്ഥികളില്‍ ദേശീയബോധവും രാജ്യസ്നേഹവും പകര്‍ന്നു കൊടുത്ത് അവരെ ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ മാതൃക കാണിക്കേണ്ട വിദ്യാഭ്യാസ മന്ത്രി താമസിച്ചു വന്നു എന്ന് മാത്രമല്ല അവിടെ ഏതോ ഒരാളുടെ ചിത്രം ഇരിക്കുന്നു എന്ന് പറഞ്ഞ് ഭാരതാംബയെ തള്ളപ്പറഞ്ഞ് കൊച്ചു കുട്ടികളുടെ ഇളം മനസിലേക്ക് അസഹിഷ്തയും നിന്ദയും കടത്തിവിടുകയാണ് ചെയ്തത്.
ഭാരതത്തിലെ ജനങ്ങളെയാകെ കോര്‍ത്തിണക്കുന്നത് ദേശീയതയാണ്. കാവി പിടിക്കുന്ന ഭാരതാംബയെ അദ്ദേഹത്തിന് ഇഷ്ടമില്ലെങ്കില്‍ പരിപാടി അറിയിച്ചപ്പോള്‍ തന്നെ പങ്കെടുക്കില്ലെന്ന് പറയാമായിരുന്നു. എന്നാല്‍ അറിഞ്ഞു കൊണ്ടുതന്നെയാണ് അവിടെ പോയത്.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഭാരതാംബയെയും കാവിയെയും തള്ളിപ്പറഞ്ഞാല്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടുമെന്ന് കരുതിയായിരുന്നു ഇത്. ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നോ ഭാരതാംബയെ വന്ദിക്കണമെന്നോ മന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞിട്ടില്ല.
കരുതിക്കൂട്ടി ഗവര്‍ണറെ അപമാനിക്കുകയാണ് ലക്ഷ്യം. അതിലേക്കായി എഴുതി തയ്യാറാക്കിയ പ്രസംഗവുമായാണ് മന്ത്രി വന്നത്. 1905 ല്‍ ബംഗാളില്‍ വന്ദേമാതരം ആലപിച്ചത് കാവിക്കൊടി പിടിച്ചുകൊണ്ടായിരുന്നു. വിവേകാനന്ദ സ്വാമിയോട് വിദേശത്ത് വച്ച് കാവി വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാവി ഭാരതത്തിന്റെ മണ്ണിന്റെ നിറമെന്നാണ് മറുപടി നല്‍കിയത്. ഞാന്‍ കാവി ധരിച്ചത് എന്റെ ജീവിതം ഭാരതത്തിന് സമര്‍പ്പിച്ചതിന്റെ അടയാളമെന്ന് പറഞ്ഞു. മഹാത്മാഗാന്ധി കാവി നിറത്തെക്കുറിച്ച് പറഞ്ഞത് ആത്മസമര്‍പ്പണത്തിന്റെും ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും നിറമെന്നാണ്.
ടാഗോറിനെപ്പോലെയുള്ള മഹാത്മാക്കള്‍ ഭാരതാംബയെക്കുറിച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: