കഴിഞ്ഞ ദിവസമാണ് പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പു മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തില്‍ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേല്‍- ഇറാന്‍ യുദ്ധമോ, ഇസ്രയേല്‍- ഹമാസ് യുദ്ധമോ പരിഗണിച്ച് താരതമ്യം ചെയ്താല്‍ കേരളത്തില്‍ ആഭ്യന്തര യുദ്ധമൊന്നുമില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയാണെന്ന് സമ്മതിക്കാം. പക്ഷേ, കേരളംപോലെയൊരു സംസ്ഥാനത്ത് ക്രമസമാധാന കാര്യത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശ്വസകരമല്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂത്തുപറമ്പില്‍ നടന്ന, ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള ആത്മഹത്യയും. കണ്ണൂര്‍ കൂത്തുപറമ്പിലെ കായലോട് പറമ്പായില്‍, പിണറായി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന സംഭവമാണ്. ആണും പെണ്ണും തമ്മില്‍ സംസാരിച്ചത് ചോദ്യം ചെയ്ത് ആള്‍ക്കൂട്ടം യുവാവിനെ മണിക്കൂറുകള്‍ പരസ്യ വിചാരണ ചെയ്ത്, മര്‍ദ്ദിച്ച്, ‘ശിക്ഷ’ നടപ്പാക്കി. യുവാവിനോടു സംസാരിച്ച യുവതി ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കി. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത സംഭവം മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ’യാണ് ഉണ്ടായത്. അത് ഒറ്റപ്പെട്ട സംഭവമാണെന്ന് വ്യഖ്യാനിച്ച്, സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണെന്ന് പറയാന്‍ ബോധമുള്ളവരാരും തയാറാവുമെന്ന് തോന്നുന്നില്ല.
അതിക്രമങ്ങള്‍, ആക്രമണങ്ങള്‍, നിയമലംഘനങ്ങള്‍, സംഘര്‍ഷങ്ങള്‍, സംഘട്ടനങ്ങള്‍ ഒക്കെ നിരക്കുകള്‍ കണക്കാക്കി ‘കൊച്ചുകേരള’ത്തിന്റെ ക്രമസമാധാനകാര്യം വലിയ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്നതാണ്. ജനാധിപത്യ ഭരണക്രമകാലത്തും മുമ്പ് കാട്ടുനീതി നിലനില്‍ക്കുന്നതായി ആരോപിക്കപ്പെട്ടിരുന്ന സംസ്ഥാനം ബീഹാറായിരുന്നു. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ അങ്ങനെയാണ് പൊതുവേ വിശേഷിപ്പിച്ചിരുന്നത്. കേന്ദ്രത്തിലും ബീഹാറിലും സര്‍ക്കാരുകളും ഭരണ സംസ്‌കാരവും രീതികളും മാറിയപ്പോള്‍ അവിടെയൊന്നും കാട്ടുനീതിയില്ല. ഇപ്പോള്‍ കേരളമാണ് ആ കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
കൂത്തുപറമ്പില്‍ സംഭവിച്ചത് ആള്‍ക്കൂട്ട കൊലപാതകം മാത്രമല്ല, അതിനപ്പുറം ഭീകരമായ ഒന്നാണ്. എസ്ഡിപിഐ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഒന്നിച്ചുകണ്ട യുവതിയേയും യുവാവിനേയും ‘കസ്റ്റഡി’യിലെടുത്ത്, ചോദ്യം ചെയ്ത്, കുറ്റം ചുമത്തി, വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയത്. ആള്‍ക്കൂട്ടത്തിന്റെ ഇടപെടലില്‍ ഉണ്ടായ കൈയബദ്ധമല്ല, ആസൂത്രിതമായി നീതിയും നിയമവും കൈയിലെടുത്ത് നടത്തിയ ഭീകര പ്രവര്‍ത്തനമായിരുന്നു അത്. ഞായറാഴ്ച നടന്ന സംഭവം മൂന്നാംപക്കം, യുവതിയുടെ ആത്മഹത്യക്കുറിപ്പ് കിട്ടിയപ്പോഴാണ് പുറംലോകമറിഞ്ഞത്. എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍, അവരുടെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് ഭീകര മര്‍ദ്ദനങ്ങള്‍ നടത്തിയത്. അതായത്, ഒരു സംഘടന പൂര്‍ണ്ണമായി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവിടെ, ഏതാനും പ്രതികളെ അറസ്റ്റു ചെയ്ത നടപടകള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിക്കാവുന്നതല്ല പൊലീസ് നടപടി.
മതമൗലിക ചിന്തകളുടെയും മതതീവ്ര വിശ്വാസത്തിന്റെയും പേരില്‍ രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സംഘടനകളേയും അവരെ സഹായിക്കുന്നവരേയും കണ്ടെത്തി, നിര്‍വീര്യമാക്കുന്ന നടപടി ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം തന്നെ, രഹസ്യമായും പരസ്യമായും അത്തരം ക്ഷുദ്ര ശക്തികള്‍ക്കു രാഷ്‌ട്രീയ അഭയവും സംരക്ഷണവും കൊടുക്കുന്നവരാണ് ഇത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതികള്‍. അവര്‍ക്കു കിട്ടിയിരുന്ന അതിരുവിട്ട സഹായങ്ങളും സംരക്ഷണങ്ങളും എല്ലാ പരിധിയും ലംഘിച്ചപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പോലുള്ള സംഘടനകളെ നിരോധിച്ചത്. എന്നാല്‍ അത്തരം സംഘടനകളിലെ പ്രവര്‍ത്തകര്‍ രൂപവും ഘടനയും മാറ്റിയുള്ള പുതിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതുകണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ട സംസ്ഥാന സര്‍ക്കാരും അവരെ നയിക്കുന്ന രാഷ്‌ട്രീയ കക്ഷികളും, അത്തരക്കാര്‍ക്ക് എല്ലാ രാഷ്‌ട്രീയ സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. അതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാക്കുന്നത്.
നിയമം കൈയിലെടുക്കാനും പോലീസിന്റെയും കോടതിയുടെയും നടപടികള്‍ സ്വയം ചെയ്യാനും മതാടിസ്ഥാനത്തലില്‍ സംഘടിക്കുന്ന രാഷ്‌ട്രീയ കക്ഷിക്ക് കഴിയുന്നത് ഈ സംരക്ഷണം കൊണ്ടു തന്നെയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതു വിധേനയും ജയിക്കാന്‍ ഭരണമുന്നണിയായ എല്‍ഡിഎഫ്, വിധ്വംസക ശക്തികളായ മതരാഷ്‌ട്രീയ കക്ഷികളോട് സഖ്യം കൂടുന്നതു കേരളം കണ്ടു. പ്രതിപക്ഷ കക്ഷിയായ യുഡിഎഫ്, പ്രവൃത്തിയും നയവും കൊണ്ട് ജനാധപത്യവിശ്വാസികളല്ലെന്ന് മതചിന്താടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന പാര്‍ട്ടിയോട് കൂട്ടുകൂടുകയും ചെയ്യുന്നു. ആ സഹചര്യത്തിലാണ് ഇത്തരം മതമൗലിക ശക്തികള്‍ക്ക് എന്തും ചെയ്യാനുള്ള കരുത്തുകിട്ടുന്നത്. നാലുവോട്ട് അനുകൂലമാക്കാന്‍വേണ്ടി, നാടിനെ നശിപ്പിക്കുന്നവരെ സഹായിക്കുന്ന ഈ നയത്തിനു പകരം, നാശകാരികളെ ഇല്ലാതാക്കാനുള്ള വഴിയാണ് ഭരിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്. കൂത്തുപറമ്പിലെ മതവിചാരണയും മര്‍ദ്ദനവും യുവതിയുടെ ആത്മഹത്യയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍, രാഷ്‌ട്രീയ ലാഭനഷ്ടങ്ങള്‍ നോക്കാതെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: