ന്യൂദല്‍ഹി: വായനയിലൂടെ പരിസ്ഥിതി സ്നേഹം വളര്‍ത്തുന്ന പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന ബാലസാഹിത്യകൃതിക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകനായ ശ്രീജിത്ത് മൂത്തേടത്ത്. ജീവിതത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടി കൗമാരപ്രായത്തില്‍ അനുഭവിക്കേണ്ടിവന്ന ശ്രീജിത്ത് എഴുത്തിലൂടെ പുതിയ തലമുറയ്ക്ക് വഴികാട്ടുകയാണ്. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട അച്ഛന്റെ ഓര്‍മയ്ക്കാണ് ശ്രീജിത്ത് പുരസ്ക്കാരത്തിന്റെ സന്തോഷം സമര്‍പ്പിക്കുന്നത്.
കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ ശാസ്ത്രചിന്തയും പ്രകൃത്യാഭിമുഖ്യവും വളര്‍ത്തുന്ന നോവലാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍. കൗമാരക്കാരായ മൂന്ന് കുട്ടികള്‍ അന്യഗ്രഹത്തില്‍ നിന്ന് വരുന്ന സാനിയ എന്ന പെണ്‍കുട്ടിയുടെ സഹായത്തോടെ വിവിധ ഭൂഖണ്ഡങ്ങളിലൂടെയും ദ്വീപുകളിലൂടെയും സഞ്ചരിച്ച് പെന്‍ഗ്വിനുകളുടെ വന്‍കരയായ അന്റാര്‍ട്ടിക്കയില്‍ എത്തിച്ചേരുന്നതാണ് പ്രമേയം. ആന്‍ഡമാന്‍ ദ്വീപുകളിലെയും ഇന്ത്യോനേഷ്യന്‍ ദ്വീപുകളിലെയും ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളിലെയും വിവിധ ജീവജാലങ്ങളെയും അവ വളരുന്ന ജീവിതസാഹചര്യങ്ങളെയും പ്രകൃതിയെയും കണ്ടു പരിചയിക്കുന്ന കുട്ടികള്‍ അന്റാര്‍ട്ടിക്കയിലെത്തുമ്പോള്‍ ആഗോളതാപനത്തിന്റെ ഫലമായി പെന്‍ഗ്വിനുകള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസിലാക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ പ്രകൃതിയിലും ഇതരജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലും ഉണ്ടാക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്ന നോവല്‍ പുതിയ തലമുറയ്ക്ക് പ്രകൃതിപഠനത്തിലേക്കും പാരിസ്ഥിതിക അവബോധത്തിലേക്കും വെളിച്ചം വീശുന്നതാണ്.
കുരുവികളുടെ ലോകം, ആഫ്രിക്കന്‍ തുമ്പികള്‍, ചക്കരപ്പാടം, സൂര്യയാത്രയുടെ വിസ്മയച്ചെപ്പ്, തൂവല്‍ത്തൊട്ടില്‍ തുടങ്ങിയ ശ്രീജിത്ത് മൂത്തേടത്തിന്റെ ബാലനോവലുകളിലും പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും സഹജീവിസ്നേഹവും പ്രധാന പ്രമേയമായി വരുന്നുണ്ട്. ചക്കരപ്പാടം എന്ന ബാലനോവലിലെ സമരവൃക്ഷം എന്ന അധ്യായം ഭാരതീയ വിദ്യാനികേതന്‍ സിലബസിന്റെ ഭാഗമായിട്ടുണ്ട്. നിണവഴിയിലെ നിഴലുകള്‍ എന്ന നോവല്‍ ചോരചിതറിയ കടത്തനാടിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ് വിവരിക്കുന്നത്.
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ പ്രസിദ്ധീകരിച്ചത്. കേശവന് വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്കാരത്തിനും അമ്പലക്കര സി. രവീന്ദ്രന് മാസ്റ്ററുടെ സ്മരണാര്‍ത്ഥം സരോവരം ബുക്സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്കാരത്തിനും പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ അര്‍ഹമായിട്ടുണ്ട്. പാലറ്റ്, നയന്മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ: ദീപ്തി. മക്കള്‍: ഘനശ്യാം, ആഗ്നേയ്.
ശ്രീജിത്തിന്റെ അച്ഛന് സ്കൂള്‍ അദ്ധ്യാപകനായിരുന്ന പി.എം. ഭാസ്ക്കരന്‍ മാസ്റ്ററെ സിപിഎമ്മുകാര്‍ 1997 ജൂണ്‍ 29 ന് വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ബിജെപി നാദാപുരം മണ്ഡലം വൈസ്പ്രസിഡന്റായിരുന്നു ഭാസ്കരന് മാസ്റ്റര്‍. ജീവിതത്തിലേറ്റ ഈ നേരനുഭവത്തിന്റെ പശ്ചാത്തലമാണ് നിണവഴിയിലെ നിഴലുകളെന്ന നോവലിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: