ഇംഫാല്‍(മണിപ്പൂര്‍): വാക്കുകളുടെ ശരിയായ അര്‍ത്ഥം പ്രപഞ്ചത്തിന് വെളിച്ചം നല്കുമെന്നും ആ വാക്കുകളുടെ സൂക്ഷിപ്പുകാരാകേണ്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കൊഞ്ചെങ് ലെയ്കായ് ഭാസ്‌കര്‍ പ്രഭയില്‍ മണിപ്പൂര്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനം ധര്‍മ്മമാക്കിയ മാധ്യമപ്രവര്‍ത്തനം ഇന്ന് വ്യവസായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് പത്രപ്രവര്‍ത്തനം സമൂഹത്തിനും മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ള സേവനമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ പത്രപ്രവര്‍ത്തനത്തെ നയിക്കുന്നത് സാമ്പത്തിക താല്‍പ്പര്യങ്ങളാണ്. വാര്‍ത്തകള്‍ കഥകളായി മാറുകയും വില്പനച്ചരക്കാവുകയും ചെയ്യുന്നു. ഉത്തരവാദിത്തമെന്നതില്‍ നിന്ന് ഉത്പന്നമെന്ന നിലയിലേക്ക് വാര്‍ത്തകള്‍ മാറി. രാഷ്‌ട്രീയ, വാണിജ്യ നേട്ടങ്ങള്‍ക്ക് പിന്നാലെ പോകുന്നതിനുപകരം പൊതുസേവനത്തിന്റെയും ദേശീയ മനോഭാവത്തിന്റെയും വേരുകളിലേക്ക് മടങ്ങാന്‍ പത്രപ്രവര്‍ത്തക സമൂഹം തയാറാകണം, നന്ദകുമാര്‍ പറഞ്ഞു.
ദേവര്‍ഷി നാരദന്‍ വാര്‍ത്തകളിലൂടെ ലോകത്തിന് ആത്യന്തികമായ അറിവാണ് പകര്‍ന്നത്. സത്യവും അറിവും നിര്‍ഭയമായി പ്രചരിപ്പിക്കുന്നതിന്റെ പ്രതീകമാണെന്നും നന്ദകുമാര്‍ പറഞ്ഞു. ഭാരതീയമായ കൃതികളെയും മഹാപുരുഷന്മാരെയും അംഗീകരിക്കുന്നതിന് പകരം കൊളോണിയല്‍ മനോഭാവത്തിന്റെ ഹാങ്ഓവറില്‍ കുടുങ്ങിയ നമ്മളില്‍ പലരും അവരെ വിദേശികളോട് ഉപമിക്കാനാണ് ശ്രമിക്കുന്നത്. ചാണക്യനെ ഇന്ത്യന്‍ മാക്യവെല്ലി എന്നും സമുദ്രഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്നും കാളിദാസനെ ഇന്ത്യന്‍ ഷേക്‌സ്പിയര്‍ എന്നും ലജ്ജയില്ലാതെ വിളിക്കുന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: