ടെഹ്റാൻ : ഇറാനെതിരെ ഇസ്രായേൽ അതിവേഗ ആക്രമണങ്ങൾ നടത്തുന്നു. ഇസ്രായേലി ആക്രമണങ്ങളിൽ ഇറാന് കനത്ത നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാന്റെ ആണവ, സൈനിക താവളങ്ങൾ ഇസ്രായേൽ ഇതിനോടകം ആക്രമിച്ചു കഴിഞ്ഞു.
വടക്കൻ ഇറാനിലെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഏകദേശം 325 കിലോമീറ്റർ അകലെയുള്ള സഞ്ജാൻ നഗരത്തിലെ ഒരു സൈനിക താവളത്തിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. സഞ്ജാനിലെ ആക്രമണത്തിന് ശേഷം നിരവധി കിലോമീറ്ററുകൾ അകലെ നിന്ന് തീയും കട്ടിയുള്ള പുകയും ദൃശ്യമാകുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള മാധ്യമമായ ഇറാൻ ഇന്റർനാഷണലാണ് ഈ വിവരം പുറത്തുവിട്ടത്.
ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന സൈനിക നീക്കത്തിലൂടെയാണ് വെള്ളിയാഴ്ച ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. തുടർന്ന് തിരിച്ചടിയായി ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചുകൊണ്ട് ഇറാൻ ഇസ്രായേൽ നഗരങ്ങളെയും ലക്ഷ്യം വച്ച് ആക്രമണം നടത്തി. ഇറാന്റെ ആക്രമണം ഇസ്രായേൽ നഗരമായ ടെൽ അവീവിൽ വൻ നാശത്തിന് കാരണമായി. ടെൽ അവീവിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, പലതും പൂർണ്ണമായും നിലംപൊത്തി.
അതേ സമയം യുദ്ധത്തിനിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിലെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകി. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാന്റെ ആണവ, മിസൈൽ ശേഷികൾ നശിപ്പിക്കുന്നതിനുള്ള നടപടി ഇസ്രായേൽ ആരംഭിച്ചതായി നെതന്യാഹു പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാന്റെ ഉന്നത സൈനിക കമാൻഡർ, ആണവ ശാസ്ത്രജ്ഞൻ, പ്രധാന ആണവ കേന്ദ്രങ്ങൾ, മിസൈൽ താവളങ്ങൾ എന്നിവ ഇസ്രായേൽ നശിപ്പിച്ചതായി നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രായേലിനെ സംരക്ഷിക്കുക മാത്രമല്ല ഇറാനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കുക കൂടിയാണ് ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ പോരാട്ടം ഇറാനിയൻ ജനതയ്ക്കൊപ്പമല്ല മറിച്ച് പതിറ്റാണ്ടുകളായി അവരെ അടിച്ചമർത്തുന്ന ഇസ്ലാമിക ഭരണകൂടത്തിനെതിരെയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഒടുവിൽ ‘ധീരരായ ഇറാനിയൻ ജനങ്ങളേ, വെളിച്ചം ഇരുട്ടിനെ ജയിക്കുന്നു’ എന്ന് അദ്ദേഹം പേർഷ്യൻ ഭാഷയിൽ പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: