പത്തനംതിട്ട : കോയിപ്രം കസ്റ്റഡി മര്‍ദ്ദന കേസ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്. കേസിന്റെ ഗൗരവം പരിഗണിച്ചാണ് തീരുമാനം. പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോയിപ്രം എസ്എച്ച്ഒ സുരേഷ് കുമാറിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 16നാണ് കഞ്ചാവ് ബീഡി വലിച്ചു എന്നാരോപിച്ച് കോയിപ്രം സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും 19ന് വീണ്ടും വിളിപ്പിച്ചു. 22ാം തീയതി കോന്നി ഇളകൊള്ളൂരില്‍ സുരേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. പിന്നാലെ പൊലീസ് മര്‍ദിച്ചു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കുടുംബത്തിന്റെ പരാതിയില്‍ പത്തനംതിട്ട അഡീഷണല്‍ എസ്പി അന്വേഷിച്ചപ്പോള്‍ കസ്റ്റഡി മര്‍ദനം ഉണ്ടായി എന്ന് കണ്ടെത്തി. പിന്നാലെയാണ് ഡി ഐജി സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.
മാര്‍ച്ച് 22ന് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ല എന്ന കാര്യത്തില്‍ ദുരൂഹത ഉണ്ട്. വരയന്നൂര്‍ സ്വദേശി സുരേഷ് ഏറെ ദൂരെയുളള കോന്നിയില്‍ എത്തി ആത്മഹത്യ ചെയ്തു എന്ന കാര്യത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: