തിരുവനന്തപുരം: സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ.സാമ്പത്തിക ക്രമക്കേട് പുറത്തായതോടെ ഒത്തുതീര്‍പ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാന്‍ വന്നത്. ഒടുവില്‍ രക്ഷപ്പെടാനായി വ്യാജ പരാതി നല്‍കിയതാണെന്നും അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.
”നാലുവര്‍ഷം മുന്‍പ് സഹോദരി ദിയ കൃഷ്ണ ആരംഭിച്ച ‘ഓ ബെ ഓസി’ എന്ന ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ട് പോകുന്നു. എന്നാല്‍,കഴിഞ്ഞ കുറച്ച് മാസങ്ങളായി കടയിലെ മൂന്ന് ജീവനക്കാര്‍ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് പണം തട്ടി വരികയായിരുന്നു. ദിയ അറിയാതെ കടയിലെ ആഭരണങ്ങള്‍ റീസെല്ലിംഗും ചെയ്തിരുന്നു. ഗര്‍ഭിണിയായ ശേഷമുള്ള അനാരോഗ്യത്തെ തുടര്‍ന്ന് ദിയ കടയിലേക്ക് പോകാറില്ല. ഈ മൂന്ന് ജീവനക്കാരെ പൂര്‍ണമായി വിശ്വസിച്ചാണ് സ്ഥാപനം മുന്നോട്ട് പോയത്. മേയ് 29 നാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് മേയ് 30 ന് മൂന്ന് പേരും കുടുംബത്തോടൊപ്പം വന്ന് കണ്ട് കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത പണം മടക്കി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്മെന്റ് കണക്കിലെടുത്തപ്പോള്‍ ഏകദേശം 70 ലക്ഷം രൂപയായിരുന്നു തട്ടിയ തുക എന്നും അഹാന വ്യക്തമാക്കി.
മൂന്ന് നാല് ദിവസത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിനെതിരെ പരാതി നല്‍കാന്‍ ആരോ അവരോട് പറഞ്ഞതായിരിക്കും. കുറ്റം സമ്മതിക്കാനായി ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയുടെ ഉള്ളടക്കം.സത്യത്തില്‍ ഒത്തുതീര്‍പ്പിനായി അവര്‍ ഞങ്ങളെ വന്നു കാണുകയായിരുന്നു.വളരെ മാന്യമായ രീതിയിലായിരുന്നു ഞങ്ങള്‍ പ്രതികരിച്ചത്. ജൂണ്‍ 2 നാണ് വ്യാജ പരാതി അവര്‍ നല്‍കിയത്. ഇന്ന് രാവിലെ അവര്‍ എന്റെ കുടുംബത്തിനെതിരെ കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു; ഇതിലൂടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി. അവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് അവരെ തുറന്നുകാട്ടുകയെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴിയെന്നും അതാണ് സംഭവിച്ചതെന്നും അഹാന പറയുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ സമാധാനത്തിലാണ്. ഈ മൂന്ന് തട്ടിപ്പുകാരും അവരെ ഇതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും.
ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചാണ് ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: