പൂനെ : ഇസ്ലാമാബാദാണ് ഇന്ത്യയുമായുള്ള സംഘര്‍ഷം വഷളാക്കിയതെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന് പറഞ്ഞു. എന്നാല്‍ 48 മണിക്കൂര്‍ നീളുമെന്ന് അവര്‍ കരുതിയിരുന്ന പ്രവര്‍ത്തനങ്ങള്‍ കേവലം എട്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യ നിഷ്്ഫലമാക്കി. തൊട്ടു പിന്നാലെ പാകിസ്ഥാന് ഡിജിഎംഒ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ ഹോട്ട്ലൈനില്‍ ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ സിഡിഎസ് ചൗഹാന് പറഞ്ഞു.
48 മണിക്കൂറിനുള്ളില്‍ ഇന്ത്യയെ മുട്ടുകുത്തിക്കുക എന്നതായിരുന്നു അവരുടെ മോഹം. ഒന്നിലധികം ആക്രമണങ്ങള്‍ നടന്നു, ശരിക്കും അവര്‍ സ്ഥിതി വഷളാക്കി. യഥാര്‍ത്ഥത്തില്‍ നമ്മള് തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിച്ചത്. മെയ് 10 ന്, പാകിസ്ഥാന് നടത്തിയ നിരവധി രാത്രികാല ആക്രമണങ്ങള്‍ക്ക് ശേഷം, അവരുടെ നൂര്‍ ഖാന്, മുരീദ്, റഫീഖി തുടങ്ങിയ പ്രധാന വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ഈ ആക്രമണങ്ങളെയും സംഘര്‍ഷാവസ്ഥയെയും തുടര്‍ന്ന്, പാകിസ്ഥാന് ഡിജിഎംഒ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ഹോട്ട്ലൈനില്‍ ബന്ധപ്പെട്ട് ഇസ്ലാമാബാദ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.
‘തങ്ങളുടെ സൈനിക നീക്കങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നാശനഷ്ടം നേരിടേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞതില്‍ നിന്നാണ് അവര്‍ ചര്‍ച്ചയ്ക്കുള്ള അഭ്യര്‍ത്ഥന മുന്നോട്ടുവച്ചത്. ആ അഭ്യര്‍ത്ഥന പാകിസ്ഥാനില്‍ നിന്ന് വന്നപ്പോള്‍, ഞങ്ങള്‍ അത് സ്വീകരിച്ചു,’ ജനറല്‍ ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: