ന്യൂദല്‍ഹി: പിച്ചച്ചട്ടിയുമായി പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളുടെ അടുത്ത് വരുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് കാണിക്കുന്നതാണ് പാകിസ്ഥാന്റെ പച്ചയായ യാഥാര്‍ത്ഥ്യം. അവിടെ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ഭക്ഷണം റേഷനായി കിട്ടാന്‍ വേണ്ടി മണിക്കൂറുകളോളം ഒരേ തരത്തിലുള്ള അലൂമിനിയം പാത്രങ്ങളും പിടിച്ചവരെ എങ്ങും കാണാം. പണമില്ലാത്തതിനാല്‍ റേഷന്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല. പാകിസ്ഥാന് ആഗോളനിക്ഷേപമാണ് വേണ്ടത്, അല്ലാതെ കര്‍ശനവ്യവസ്ഥകളോടെയുള്ള സാമ്പത്തിക സഹായമല്ലെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞാലും ഒരു രാജ്യമോ ആഗോള കമ്പനികളോ പാകിസ്ഥാനിലേക്ക് തിരിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ചൈന ഒഴികെ. ചൈനയ്‌ക്കാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരെയും മറ്റും സമ്മര്‍ദ്ദം ചെലുത്താനും അവരുടെ റെയില്‍ റോഡ് പദ്ധതികള്‍ പാകിസ്ഥാന്‍ വഴി കടത്തിവിടാനും ഉള്ള താല്‍പര്യമല്ലാതെ പാകിസ്ഥാനെ സഹായിക്കാനുള്ള അജണ്ടകള്‍ ഒന്നും ഇല്ല.
സിന്ധുനദീജലം പാകിസ്ഥാന്‍ കര്‍ഷകരെ പ്രക്ഷോഭകാരികളാക്കും
ഇന്ത്യ സിന്ധൂനദിയിലെ ജലം കൊടുക്കില്ലെന്നത് പാകിസ്ഥാന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇപ്പോഴേ ചെനാബും മറ്റും വറ്റി വരണ്ടിരിക്കുകയാണ്. ഭാവിയില്‍ പഞ്ചാബ് പ്രവിശ്യയിലെ കൃഷിയെ ബാധിക്കുമെന്നതിനാല്‍ അവിടുത്തെ നെല്ലറയായ പഞ്ചാബിലും സിന്ധിലും കര്‍ഷകര്‍ ആശങ്കയിലാണ്. പാക് അധീന കശ്മീലെ മിര്‍പൂര്‍ജില്ലയിലെ ത്ഡലം നദിക്ക് കുറുകെയുള്ള ഡാമില്‍ ജലനിരപ്പ് കുറയുകയാണ്. സിന്ധുനദിയിലെ ജലം എത്താത്തതാണ് കാരണം. ഇത് ഖാരിഫ് വിളകളെ ബാധിക്കും. അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാം എന്ന ഉറപ്പ് കിട്ടാതെ ഇന്ത്യ സിന്ധുനദീജലം പാകിസ്ഥാന് കൊടുക്കാന്‍ പോകുന്നില്ല. അതല്ലെങ്കില്‍ അവിടുത്തെ കര്‍ഷകര്‍ പ്രക്ഷോഭകാരികളാകും. അത് പാകിസ്ഥാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും.
പണമില്ലെങ്കിലും വേണം ആയുധം
പണമില്ലെങ്കിലും ആയുധം വേണമെന്നതാണ് പാകിസ്ഥാന്റെ സ്ഥിതി. ഐഎംഎഫ് വായ്പാതുകയുടെ നല്ലൊരു ശതമാനം ആയുധം വാങ്ങാന്‍ ഉപയോഗിക്കണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം. ജനങ്ങളുടെ ക്ഷേമത്തിന് പണമില്ലെങ്കിലും ഇന്ത്യയെ ആക്രമിക്കാന്‍ ആയുധങ്ങള്‍ വേണമെന്നതാണ് പാകിസ്ഥാന്റെ ആവശ്യം. ഐഎംഎഫും ഈ ആവശ്യത്തിന് വഴങ്ങിയേക്കും. കാരണം ഇതുവഴി അമേരിക്കയിലെയും യൂറോപ്പിലേയും ആയുധക്കമ്പനികള്‍ക്ക് നല്ല കോളാണ്. അത് ഐഎംഎഫിലും താല്‍പര്യമായേക്കുമെന്നും ചില സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു. അല്ലെങ്കില്‍ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തി 26 പേരെ കൊലപ്പെടുത്തിയ പാകിസ്ഥാന് എന്തിനാണ് ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ 700 കോടി ഡോളര്‍ വായ്പയായി അനുവദിച്ചത് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
പാകിസ്ഥാന്‍ നല്‍കേണ്ട വായ്പാ തിരിച്ചടവുകള്‍ പലതും മുടങ്ങിയിരിക്കുന്നു. ഐഎംഎഫ് മുന്നോട്ട് വെച്ച ക്ഷേമപദ്ധതികള്‍ പണമില്ലായ്മ മൂലം ഞെങ്ങിഞെരുങ്ങുകയാണ്. 700 കോടി ഡോളര്‍ ആണ് ഐഎംഎഫ് പാകിസ്ഥാന് നല്‍കാന്‍ പോകുന്നത്. പക്ഷെ ചില കര്‍ശന വ്യവസ്ഥകളോടെ മാത്രമേ അത് നല്‍കൂ. വൈദ്യുതി ചാര്‍ജ് കുത്തനെ ഉയര്‍ത്തും. കൂടുതല്‍ മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തും. സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള സൗജന്യങ്ങള്‍ പലതും നിര്‍ത്തലാക്കേണ്ടിവരും. സാമൂഹ്യക്ഷേമപദ്ധതികള്‍ മുഴുവന്‍ വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎംഎഫ്. കര്‍ഷകര്‍ക്കുള്ള ധനസഹായവും വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎഫ് വായ്പ തടയുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, പാകിസ്ഥാനുള്ള ലോകബാങ്ക് വായ്പ തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ പാകിസ്ഥാന് ഉടനെ പുറത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിക്കും. ഇതെല്ലാം പാകിസ്ഥാനെ വരും നാളുകളില്‍ കൂടുതല്‍ ഞെരുക്കത്തിലാക്കും. കൂടുതല്‍ പിച്ചച്ചട്ടിക്കാരെ ഈ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഇവര്‍ നാളെ ഏത് രാജ്യത്തേക്കാണ് പിച്ചച്ചട്ടിയുമായി ഇറങ്ങുക എന്നത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: