കണ്ണൂര്‍ :കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ്. കാഞ്ഞിരക്കൊല്ലി മടത്തേടത്ത് വീട്ടില്‍ നിധീഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അക്രമം തടയാന്‍ ശ്രമിക്കവെ നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു.
കാഞ്ഞിരക്കൊല്ലി ആമിനത്തോട് ഉച്ചയ്ക്ക് 12.30 ഓടെയാണ് കൊലപാതകം നടന്നത്.വീടിനോട് ചേര്‍ന്ന ഷെഡില്‍ ഇരുമ്പു പണി ചെയ്യുന്ന ആളാണ് കൊല്ലപ്പെട്ട നിധീഷ്.ബൈക്കിലെത്തിയ രണ്ടംഗ സംഘം ആദ്യം നിധീഷുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ഷെഡില്‍ വച്ചിരുന്ന കൊടുവാള് ഉപയോഗിച്ച് നിധീഷിനെ വെട്ടി. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിധീഷ് തത്ക്ഷണം തന്നെ മരിച്ചു.
വെട്ടേറ്റ ശ്രുതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ചികിത്സയിലുള്ള ശ്രുതി മൊഴി നല്കി സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: