മലപ്പുറം: കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം മാർച്ച് വരെ മാത്രം മലപ്പുറത്ത് 117 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2024ൽ മലപ്പുറത്തെ ആകെ പോക്സോ കേസുകളുടെ എണ്ണം 504 ആയിരുന്നു.
2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു.അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് മലപ്പുറത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മലപ്പുറത്ത് പോക്സോ കേസ് കൂടാനുള്ള കാരണവും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലാവാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.പോക്‌സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർദ്ധിച്ചതും കേസുകളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
ഇതിനാൽ കേസ് നൽകാൻ മടിക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നിൽ. ഇവിടെ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണവും കുറവാണ്. ഈ വർഷം മാർച്ചുവരെ 51 പോക്സോ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: