ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേന ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശിക്ക് നേരെ സൈബര്‍ ആക്രമണം. സമാധാനത്തിനും ഐക്യത്തിനും ആഹ്വാനംചെയ്തുള്ള ഹിമാംശിയുടെ വാക്കുകളാണ് ഒരുവിഭാഗം ആളുകളെ അവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് പ്രകോപിപ്പിച്ചിരിക്കുന്നത്.
മെയ് ഒന്നിന് വിനയ് നര്‍വാളിന്റെ ജന്മദിനമായിരുന്നു. അന്നേ ദിവസം അദ്ദേഹത്തിന്റെ സ്വദേശമായ കര്‍ണാലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിനിടെയാണ് ഹിമാംശി സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്തത്. പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹിമാംശി പറഞ്ഞത്.
രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം എവിടെയായിരുന്നാലും സന്തോഷവാനായി തുടരണം. ഇതിന്റെ പേരില്‍ ആളുകള്‍ മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മതി. സമാധാനം മാത്രം. പക്ഷേ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി ലഭിക്കണം, ഹിമാംശി പറഞ്ഞു. ഇതിന് പിന്നാലെ സാമൂഹിക മാധ്യങ്ങളില്‍ ഹിമാംശിക്കെതിരെ സൈബര്‍ ആക്രമണണം തുടങ്ങി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും ഇടപ്പെട്ടിരിക്കുകയാണ്.
വ്യക്തി ജീവിതത്തിന്റെ ഭാഗമായോ, അല്ലെങ്കില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലോ ഒരു സ്ത്രീക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. ലഫ്. വിനയ് നര്‍വാളിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹിമാംശി നര്‍വാളിന്റെ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവരെ ലക്ഷ്യം വയ്‌ക്കുന്ന രീതി അങ്ങേയറ്റം അപലപനീയവും നിര്‍ഭാഗ്യകരവുമാണ്.
ഒരു സ്ത്രീയെ അവളുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിലോ, വ്യക്തിജീവിതത്തിന്റെ അടിസ്ഥാനത്തിലോ കളിയാക്കുന്നത് ഒരു രൂപത്തിലും സ്വീകാര്യമല്ല. ഏത് തരത്തിലുള്ള യോജിപ്പും വിയോജിപ്പും എപ്പോഴും മാന്യതയോടെയും ഭരണഘടനാപരമായ പരിധികള്‍ക്കുള്ളില്‍ നിന്നും പ്രകടിപ്പിക്കേണ്ടതാണ്. ദേശീയ വനിതാ കമ്മിഷന്‍ ഓരോ സ്ത്രീയുടെയും അന്തസും ബഹുമാനവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്, വനിതാ കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: