ബദരിനഗർ : ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നു. ജയ് ബദ്രി വിശാലിന്റെ മന്ത്രങ്ങളുടെയും ആർമി ബാൻഡിന്റെ ഭക്തിഗാനങ്ങളുടെയും ഇടയിലാണ് ക്ഷേത്രകവാടങ്ങൾ തുറന്നത്.
പാരമ്പര്യമനുസരിച്ച് ആദ്യം ക്ഷേത്രത്തിന്റെ റാവൽ, സബ് റാവൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട പുരോഹിതന്മാർ എന്നിവർ ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തി ആചാരപ്രകാരം ഭഗവാനെ ആരാധിക്കുകയും അവിടെ അഭിഷേകം നടത്തുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട ആരാധനയ്‌ക്ക് ശേഷം ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു.
ദർശനത്തിനായി ഏകദേശം നാല് കിലോമീറ്ററോളം നീളമുള്ള ക്യൂ കാണപ്പെട്ടു. ഈ സമയം ബദരിനഗരം ജയ് ബദ്രി വിശാലിന്റെ മന്ത്രങ്ങൾ കൊണ്ട് പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിൽ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടത്തി. റാവലിനൊപ്പം ഭഗവാൻ ബദ്രി വിശാലിനെ സന്ദർശിച്ചവരിൽ ജ്യോതിർമയ് മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും സന്നിഹിതനായിരുന്നു.
ഇതിനു പുറമെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ക്ഷേതത്തിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അദ്ദേഹം ആരാധന നടത്തി രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രാർത്ഥിച്ചു. അതേ സമയം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അഭ്യർഥന മാനിച്ച് ജ്യോതിർമഠ് ദുരന്ത സുരക്ഷിതമാക്കുന്നതിന് കേന്ദ്ര സർക്കാർ 291.15 കോടി രൂപ അനുവദിച്ച കാര്യം അദ്ദേഹം മാധ്യമങ്ങളോട് പിന്നീട് സൂചിപ്പിച്ചു.
ഈ അവസരത്തിൽ ജ്യോതിർമഠത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: