കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പുകപടര്‍ന്നതിനെ തുടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന ആരോപണം തളളി ആശുപത്രി അധികൃതര്‍. സംഭവത്തിനിടെ നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതില്‍ മൂന്ന് പേര് പുക ഉയരും മുമ്പ് തന്നെ മരിച്ചിരുന്നു.മറ്റൊരാളെ സംഭവത്തിന് ശേഷമാണ് എത്തിച്ചത്. കൊണ്ടു വന്നപ്പോള്‍ തന്നെ മരിച്ചിരുന്നു.
നേരത്തെ, അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചിരുന്നു. വെന്റിലേറ്ററില്‍ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചതെന്നാണ് എം എല്‍ എ പറഞ്ഞത്.
കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. . അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീല്‍ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
രാത്രി 8മണിയോടെയാണ് അത്യാഹിത വിഭാഗത്തിന് സമീപം നിന്ന് പുക ഉയര്‍ന്നത്. നിലവില്‍ 200ല്‍ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സൂപ്രണ്ട് പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: