കൊച്ചി : പഹൽഗാം ആക്രമണം ഉണ്ടായത് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന്റെ വേദനയിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഭീകരാക്രമണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
ജമ്മു-കശ്‌മീരിൽ ഭരണഘടനാപരമായി ലഭിച്ചിരുന്ന പ്രത്യേക പദവി ഏകപക്ഷീയമായി അവസാനിപ്പിക്കുകയും സംസ്ഥാന പദവി എടുത്ത് കളയുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തയിടെ നടത്തിയെങ്കിലും സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ ഇനിയും കേന്ദ്രം തയ്യാറായില്ല.
ഇതിലെല്ലാം കാശ്മീരിലെ ജനങ്ങൾക്ക് നിരാശയും ദുഃഖവുമുണ്ട് എന്നായിരുന്നു എം എ ബേബിയുടെ പ്രസ്താവന. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിന്റെ പേരില്ലെന്നും ആ മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ലെന്നും ബേബി പറഞ്ഞു.
മഅദനിയെപറ്റിയുള്ള ചോദ്യത്തിന് മഅദനിയെ ജയിലിൽ അടച്ചത് കെട്ടിച്ചമച്ച കേസിലെന്നും എല്ലാ മഹാൻമാർക്കും ഒരു ഭൂതകാലം ഉണ്ട് എന്നുമായിരുന്നു ബേബിയുടെ മറുപടി. പൊതുജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മഅദനിക്ക് തീവ്രവാദ ആശയങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം അതിൽ പശ്ചാത്തപിച്ചു. രണ്ടാമത് മഅദനിയുടെ സുഹൃത്താണ് താൻ. സിപിഐഎം മഅദനിയെ ഇപ്പോൾ കൊണ്ട് നടക്കുന്നില്ല. അങ്ങനെ കൊണ്ട് നടക്കാൻ പറ്റുന്ന ആരോഗ്യാവസ്ഥയിലല്ല അദ്ദേഹം ഇപ്പോൾ. മഅദനിയെ സംബന്ധിച്ച് സിപിഐഎമ്മിന് കുറ്റബോധമില്ല എന്നും ബേബി കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: