ചെന്നൈ: അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ ബംഗ്ലാവിന്റെ ചില ഭാഗങ്ങള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബംഗ്ലാവിന്റെ ഉടമ താനാണെന്നും സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതില്‍ അവകാശമില്ലെന്നും ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭു കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണിത്. ശിവാജി ഗണേശന്റെ മറ്റൊരുമകന്‍ രാംകുമാര്‍ ഗണേശനും ചെറുമകന്‍ ദുഷ്യന്ത് രാംകുമാറും ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ ബംഗ്ലാവിന്റെ ചില ഭാഗങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. സ്വത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം പ്രഭുവിനാണെന്ന് കോടതി വ്യക്തമാക്കി.
‘ജഗജാല കില്ലാഡി’ എന്ന സിനിമയ്‌ക്ക് ധനബാക്കിയം എന്റര്‍പ്രൈസസ് 2017 ല്‍ ദുഷ്യന്തിന്റെ കമ്പനിയായ എഷാന്‍ പ്രൊഡക്ഷന്‍സിന് 3.74 കോടി രൂപ വായ്പ നല്‍കിയിരുന്നു. വായ്പ തിരിച്ചടയ്‌ക്കാത്തതിനാല്‍, അവര്‍ കോടതിയെ സമീപിക്കുകയും കോടതി ആര്‍ബിട്രേറ്ററെ നിയമിക്കുകയും ചെയ്തിരുന്നു. പലിശ ഉള്‍പ്പെടെ 9.02 കോടി രൂപ നല്‍കാനായിരുന്നു ആര്‍ബിട്രേറ്ററുടെ ഉത്തരവ്. ഉത്തരവ് പാലിക്കപ്പെടാഞ്ഞതിനെ തുടര്‍ന്ന് ധനബാക്കിയം എന്റര്‍പ്രൈസസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാവിന്റെ ഏക ഉടമ താനാണെന്ന അവകാശവാദം തെളിയിക്കുന്ന രേഖകള്‍ പ്രഭു കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: