കൊച്ചി: പാതയോരത്ത് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്.
നിലവില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്, 6 മാസത്തിനകം രൂപം നല്‍കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികളിലെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.
അനധികൃത കൊടിമരങ്ങൾ സംസ്ഥാനത്ത് വ്യാപകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്നും തുടർച്ചയായ നിർദേശങ്ങളുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. സർക്കാർ വർഷങ്ങളായി പല ഉ റപ്പുകളും നൽകി. കോടതി അവ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ലക്ഷ്യത്തിലെത്തിയില്ലെന്നും വിമർശിച്ചു.
പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവരുടെ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ, അപകടങ്ങള്‍ക്കും ഈ കൊടിമരങ്ങള്‍ വഴിവയ്ക്കുന്നുണ്ട്. ഇതിനു തടയിടാനാണ് ഹൈക്കോടതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: